Friday, December 24, 2010

ക്രിസ്മസ് ചിന്തകള്‍

മതത്തിന് രണ്ടു പാതയും പാരമ്പര്യവുമുണ്ട്. ഒന്ന് പുരോഹിത മതത്തിന്റെതും മറ്റേത്‌ പ്രവാചക മതത്തിന്റെതും. പ്രവാചക മതം മനുഷ്യപറ്റുള്ളതും മനുഷ്യരെ അവര്‍ അനുഭവിക്കുന്ന എല്ലാ അടിമത്തത്തില്‍നിന്നും അവരെ മോചിപ്പിക്കുന്നതുമാണ്. പൌരോഹിത്യ മതമാവട്ടെ മനുഷ്യ ജീവിതം കൂടുതല്‍ ദുസ്സഹമാക്കുകയും ചെയ്യും. പ്രവാചക മതത്തെ വിഴുങ്ങാന്‍ പൌരോഹിത്യ മതം എല്ലാ കാലത്തും ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോഴും ഇവ രണ്ടും പോരുതിക്കൊണ്ടിരിക്കുന്നു. പ്രവാചക മതത്തെ ഒരിക്കലെങ്കിലും അനുഭവിച്ചറിയാന്‍ അവസരം കിട്ടിയവര്‍ ഭാഗ്യവാന്മാര്‍ . പൗരോഹിത്യമതത്തെ കുറിച്ച് ഖുര്‍ആന്‍ പറയുന്നു
"സത്യവിശ്വാസികളെ, പണ്ഡിതന്മാരിലും പുരോഹിതന്മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു”(തൗബ :34)


ബൈബിള്‍ വളരെ ശക്തമായ ഭാഷയില്‍ പൗരോഹിത്യ മതത്തെ വിമര്‍ശിക്കുന്നത് കാണാം.
“ശാസ്ത്രിമാരും പരീശന്മാരും മോശെയുടെ പീഠത്തില്‍ ഇരിക്കുന്നു. ആകയാല്‍ അവര്‍ നിങ്ങളോടു പറയുന്നതു ഒക്കെയും പ്രമാണിച്ചു ചെയ്‍വിന്‍ ; അവരുടെ പ്രവൃത്തികള്‍ പോലെ ചെയ്യരുതു താനും. അവര്‍ പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ. അവര്‍ ഘനമുള്ള ചുമടുകളെ കെട്ടി മനുഷ്യരുടെ തോളില്‍ വെക്കുന്നു; ഒരു വിരല്‍ കെണ്ടുപോലും അവയെ തൊടുവാന്‍ അവര്‍ക്കും മനസ്സില്ല. അവര്‍ തങ്ങളുടെ പ്രവൃത്തികള്‍ എല്ലാം മനുഷ്യര്‍ കാണേണ്ടതിന്നത്രേ ചെയ്യുന്നതു; തങ്ങളുടെ മന്ത്രപ്പട്ട വീതിയാക്കി തൊങ്ങല്‍ വലുതാക്കുന്നു. അത്താഴത്തില്‍ പ്രധാനസ്ഥലവും പള്ളിയില്‍ മുഖ്യാസനവും അങ്ങാടിയില്‍ വന്ദനവും മനുഷ്യര്‍ റബ്ബീ എന്നു വളിക്കുന്നതും അവര്‍ക്കും പ്രിയമാകുന്നു.

പ്രവാചക നിയോഗത്തെ പറ്റി ഖുര്‍ആന്‍ പറയുന്നത് “മനുഷ്യരുടെ മുതുകുകളെ ഞെരിച്ചുകൊണ്ടിരിക്കുന്ന ഭാരം ഇറക്കിവെക്കാന്‍ , അവരെ വരിഞ്ഞു മുറുക്കിയിരിക്കുന്ന ചങ്ങലക്കെട്ടുകളെ പൊട്ടിച്ചെറിയാന്‍ ” എന്നാണ്. ഇതേ ആശയം യേശു പറഞ്ഞതായി കാണാം
"അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍ ; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും. ഞാന്‍ സൌമ്യതയും താഴ്മയും ഉള്ളവന്‍ ആകയാല്‍ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിന്‍ ; എന്നാല്‍ നിങ്ങളുടെ ആത്മാക്കള്‍ക്കു ആശ്വാസം കണ്ടത്തും. എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.

വിമോചനത്തിന്റെ പാതയാണ് പ്രവാചക മതത്തിന്റെത്‌ . ഖുര്‍ആന്‍ ചോദിക്കുന്നു:
"ഞങ്ങളുടെ നാഥാ, അക്രമികളുടേതായ ഈ നാട്ടില്‍നിന്ന് ഞങ്ങളെ നീ മോചിപ്പിക്കേണമേ, നിന്നില്‍നിന്നുള്ള ഒരു രക്ഷകനെ നീ ഞങ്ങള്‍ക്കു നല്‍കേണമേ, നിന്നില്‍നിന്നുള്ള ഒരു സഹായിയെ നീ ഞങ്ങള്‍ക്കു തരേണമേ!' എന്നു പ്രാര്‍ഥിച്ചുകൊണ്ടിരുന്ന ദുര്‍ബലരായ പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും മോചനമാര്‍ഗത്തിലും നിങ്ങളെന്തുകൊണ്ട് പൊരുതുന്നില്ല?''(4: 75).

പൗരോഹിത്യമതം അധികാരി വര്‍ഗ്ഗത്തിനു പ്രിയപ്പെട്ടവരും അവര്‍ക്ക്‌ ഓശാന പാടുന്നവരും ആയിരിക്കും. എന്ന് മാത്രമല്ല പ്രവാചക മതത്തെ ഭരണകൂടത്തിനു മുന്നില്‍ തെറ്റിദ്ധരിപ്പിക്കാനും അതിനു വേണ്ടി കുത്തിത്തിരിപ്പ് ഉണ്ടാക്കാനും അവര്‍ ശ്രമിക്കും.  ചൂഷണങ്ങളെയും അനീതിയെയും അവര്‍ കണ്ടില്ലെന്നു നടിക്കുന്നു. ചെറിയ ചെറിയ കാര്യങ്ങള്‍ പര്‍വ്വതീകരിച്ച് ജന ജീവിതം ദുസ്സഹമാക്കുന്നു. ബൈബിള്‍ അവരെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ് .

"കുരുടന്മാരായ വഴികാട്ടികളേ, നിങ്ങള്‍ കൊതുകിനെ അരിച്ചെടുക്കയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു. കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; നിങ്ങള്‍ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; അകത്തോ കവര്‍ച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു. കുരുടനായ പരീശനെ, കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കേണ്ടതിന്നു മുമ്പെ അവയുടെ അകം വെടിപ്പാക്കുക."

ക്രിസ്ത്യന്‍ വിശ്വാസ പ്രകാരം യേശു ദൈവ പുത്രനാണ്, ആരാധ്യനാണ്. ഇസ്ലാമിക വിശ്വാസമനുസരിച്ച് അദ്ദേഹം മുഹമ്മത് നബിയെപ്പോലെ മഹാനായ ഒരു പ്രവാചകന്‍ ആണ്. ഖുര്‍ആന്‍ പറയുന്നു “മര്‍യമിന്റെ പുത്രന്‍ മസീഹ് ഒരു ദൈവദൂതന്‍ അല്ലാതെ മറ്റാരുമായിരുന്നില്ല. അദ്ദേഹത്തിനു മുമ്പും നിരവധി ദൈവദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുള്ളതാകുന്നു. അദ്ദേഹത്തിന്റെ മാതാവ്‌ തികഞ്ഞ ഒരു സത്യവതിയായിരുന്നു” യേശു മാത്രമല്ല അദ്ദേഹത്തിന്റെ മാതാവ്‌ മറിയമും ഇസ്ലാമിക ലോകത്ത്‌ ഏറെ ആദരിക്കപ്പെടുന്നവരത്രേ. മുഴുവന്‍ മനുഷ്യര്‍ക്കും(സ്ത്രീകള്‍ക്ക് മാത്രമല്ല) മാതൃകയായി ഖുര്‍ആന്‍ പറഞ്ഞ രണ്ടു സ്ത്രീകളില്‍ ഒന്ന് കന്യാമറിയം ആണ്.

ജന്മദിനം മതപരമായ ഒരാഘോഷമായി ഇസ്ലാം കാണുന്നില്ല. ചിലര്‍ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കാറുണ്ടെങ്കിലും അതിനു ഇസ്ലാമിക അടിത്തറ ഒന്നുമില്ല. യേശു ദൈവപുത്രനാണോ അല്ലേ, ജന്മദിനം ആഘോഷിക്കണോ വേണ്ടേ എന്നൊക്കെ നമുക്ക്‌ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവാം. പക്ഷെ അദ്ദേഹം എന്ത് ചെയ്തു എന്നതില്‍ അഭിപ്രായാന്തരം ഉണ്ടാവേണ്ടതില്ല. ഭാരം പേറുന്ന മനുഷ്യനെ സഹായിക്കുക. അവന്റെ ജീവിതം ദുസ്സഹമാക്കുന്ന പൗരോഹിത്യത്തിനെതിരെ പൊരുതുക. അവനെ മോചിപ്പിക്കുക. അതാകട്ടെ ഈ ക്രിസ്മസിന്‍റെ സന്ദേശം ... ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍ ...

Saturday, December 18, 2010

ശബരിമലയും മുസ്ലിം പള്ളികളും

എന്‍ഡോസള്‍ഫാന്‍ പ്രശ്നവും ഹേമന്ദ്‌ കര്‍ക്കരെയുടെ മരണവും മറ്റും എന്റെ പ്രിയ സുഹൃത്ത് റാജിയുമായി ചാറ്റ് ചെയ്യുകയായിരുന്നു. പെട്ടെന്ന് റാജി പറഞ്ഞു:

Raji A Raoof : u know what i was thinking...
now its sabari mala season....
and so many swami's are going by walking on road's to sabarimala
and we have so many mosques on the road side
and they dont have any temple on roadsides...
so..maybe we cud advertise and provide and shelter and food and drinks for swami's to rest
all mosques in kerala
Hafeez : good idea... but....

അതായത്‌ ശബരിമല സീസണില്‍ ധാരാളം സ്വാമിമാര്‍ മലക്ക്‌ പോകുന്നു. നമുക്ക്‌ റോഡരികില്‍ ധാരാളം പള്ളികളുണ്ട്. റോഡരികില്‍ ക്ഷേത്രങ്ങള്‍ കുറവാണ് താനും. എന്തുകൊണ്ട് സ്വാമിമാര്‍ക്ക് വിശ്രമിക്കാനും അല്പം വെള്ളം കുടിക്കാനുമൊക്കെ സൗകര്യം ഈ പള്ളികളില്‍ ചെയ്തുകൂടാ ?
റാജി പറഞ്ഞപ്പോള്‍ ഇതൊരു നല്ല ആശയമാണ് എന്ന് എനിക്കും തോന്നി.

പക്ഷെ പതിവുപോലെ പൂച്ചക്കാരു മണികെട്ടും എന്നതാണ് ഇവിടെയും പ്രശ്നം. മുസ്ലിം സംഘടനകള്‍ ആണ് ഇവിടെയും വില്ലനാകാന്‍ പോകുന്നത്. ഒരു കൂട്ടര്‍ നല്ല ഉദ്ദേശ്യം വച്ച് ഇങ്ങനെ ചെയ്യാന്‍ ശ്രമിച്ചാല്‍ അതിനെതിരെ രഹസ്യമായോ പരസ്യമായോ മറ്റു കൂട്ടര്‍ പ്രചരണം നടത്തും. സംഘടനകള്‍ തമ്മിലുള്ള മല്‍സരം മാത്രമാണ് ഇവര്‍ക്ക് കാര്യം. തങ്ങളുടെ പ്രചാരണങ്ങളും പ്രസംഗങ്ങളും പൊതു സമൂഹത്തെ എങ്ങനെ ബാധിക്കുന്നുവെന്നോ പൊതുസമൂഹം ഇതിനെ എങ്ങനെ നോക്കികാണുന്നുവെന്നോ അവര്‍ ചിന്തിക്കാറില്ല. തൊടുപുഴയിലെ പ്രൊഫസര്‍ക്ക് രക്തം നല്‍കിയ സോളിഡാരിറ്റിക്കുണ്ടായ അനുഭവവും ഓണസദ്യ കഴിക്കാമോ എന്ന വിവാദവുമൊക്കെ ഉദാഹരണം. ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കാം എന്നു ലോകപ്രസിദ്ധ പന്ധിതന്‍ യൂസുഫുല്‍ ഖറദാവിയുടെ ഫത്‌വ പ്രബോധനം വാരിക പ്രസിദ്ധീകരിച്ചതിനെതിരെ മറ്റൊരു സംഘടനാ നേതാവിന്റെ പ്രസംഗം യൂട്യൂബില്‍ കണ്ടു. ഞാന്‍ അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. കറകളഞ്ഞ ഏക ദൈവവിശ്വാസമാണ് ഇസ്ലാമിന്റെ അടിത്തറ. ഇത് മാറ്റിവച്ച് ഒന്നും ചെയ്യണമെന്നു എനിക്ക് അഭിപ്രായമില്ല. പക്ഷെ ഇതിന്റെ പരിധിയില്‍ നിന്നുകൊണ്ട് എത്രത്തോളം പരസ്പരം സഹകരിക്കാം എന്ന് ചിന്തിക്കേണ്ടതുണ്ട്. മനസ്സ്‌ കൂടുതല്‍ വിശാലമാവേണ്ടതുണ്ട്.

മറ്റെല്ലാ കര്യത്തിലുമെന്നപോലെ മത സൗഹാര്‍ദത്തിന്റെ വിഷയത്തിലും രണ്ടറ്റത്തു നില്‍ക്കാനാണ് എല്ലാര്ക്കും താല്പര്യം. ഒന്നുകില്‍ മറ്റുള്ളവരുമായി യാതൊരുവിധ ഇടപഴകലും ഇല്ലാത്ത ഒരു നിലപാട്. അതല്ലെങ്കില്‍ സ്വന്തം വിശ്വാസത്തിനു എതിരായ കാര്യങ്ങളും മതസൌഹാര്‍ദ്ദത്തിന്റെ പേരില്‍ ചെയ്യുന്ന ഒരു വിഭാഗം. ഉദാഹരണത്തിന് മുസ്ലിംകള്‍ ഓണസദ്യ കഴിക്കുന്നതും ഓണ-ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതും തെറ്റാണെന്ന്  മുസ്ലിംകളില്‍ ചിലര്‍ വാദിക്കുന്നു. അതുപോലെ ബ്രാഹ്മണന്‍ സ്വന്തം വീട്ടുകാരറിയാതെ മുസ്ലിം സുഹ്രുത്തിന്റെ വീട്ടില്‍ പോയി ചിക്കന്‍ ബിരിയാണി കഴിക്കുന്നതും റമദാന്‍ മാസം(നോമ്പ് കാലം) മുസ്ലിം ആരുമറിയാതെ  ഹിന്ദു സുഹ്രുത്തിന്റെ വീട്ടില്‍ പോയി വയറുനിറയെ സദ്യയുണ്ണുന്നതും ആണ് മത സൗഹാര്‍ദ്ദം എന്ന്  ചിലര്‍ കരുതുന്നു. ഈ രണ്ടു നിലപാടും ആരോഗ്യകരമായി എനിക്ക് തോന്നുന്നില്ല. സ്വന്തം അസ്തിത്വവും വ്യക്തിത്വവും നില നിര്ത്തികൊണ്ട്  സൌഹ്യദം സാധ്യമാണ് എന്നാണ് എന്റെ കാഴ്ചപ്പാട്.  അനുഭവവും അതുതന്നെ പറയുന്നു.

എന്തായാലും സ്വാമിമാര്‍ക്ക് വിശ്രമിക്കാനും വെള്ളം കുടിക്കാനുമൊക്കെ സൗകര്യം പള്ളികളില്‍ ചെയ്യാനായാല്‍ അതൊരു നല്ല ചുവടുവെപ്പായിരിക്കും. പരസ്പരം അടുക്കാനുള്ള ഒരു ചാന്‍സും നഷ്ടപ്പെട്ടുകൂടാ. ഇതിനു ആര് മുന്നിട്ടിറങ്ങും എന്നതാണ് ചോദ്യം ? ക്രിസ്ത്യന്‍ യാത്രാ സംഘത്തിനു സ്വന്തം പള്ളിയില്‍ പ്രാര്‍ത്ഥനക്ക് സൗകര്യം ചെയ്തുകൊടുത്ത പ്രവാചകന്റെ മാതൃക മുന്നിലുണ്ട് .

 എന്റെ കാഴ്ചപ്പാടില്‍ പിശകുണ്ടെങ്കില്‍ തിരുത്തണം.....
'

Thursday, December 16, 2010

ബ്ലോഗ്‌ മാന്ത്രികം.


 
ബ്ലോഗ്‌ മാന്ത്രികം എന്ത്? എന്തിന്?

സ്വന്തമായി ഒരു ബ്ലോഗ്‌ തുടങ്ങണമെന്നും അത് നാലാള്‍ വായിക്കണമെന്നുമുള്ള ആഗ്രഹം കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗിക്കുന്ന ഏതൊരാള്‍ക്കും ഉണ്ടാവുക സ്വാഭാവികം. ഇങ്ങനെ ആറ്റുനോറ്റ് ഉണ്ടാക്കുന്ന ബ്ലോഗ്‌ ഒരു പൂച്ചക്കുട്ടിയും തിരിഞ്ഞു നോക്കാതെ വരുമ്പോള്‍ ബ്ലോഗര്‍ക്കുണ്ടാവുന്ന മനോവിഷമങ്ങള്‍ പ്രവചനാതീതമാണ്. ഇതുണ്ടാക്കുന്ന പ്രശങ്ങളെ കുറിച്ച് ബ്ലോഗറായ നിങ്ങളോട് പ്രത്യേകം പറയേണ്ടതില്ലല്ലോ..

ഹിറ്റ് കൗണ്ടര്‍ രണ്ടക്കം കടക്കാതിരിക്കുക. ആരും ഫോളോ ചെയ്യാതിരിക്കുക. എന്നിവയില്‍ തുടങ്ങുന്നു പ്രശ്നങ്ങള്‍ . പുതിയ പോസ്റ്റിനുള്ള മരുന്നൊന്നും കിട്ടാതെ വരുമ്പോഴുള്ള തലവേദന,തലകറക്കം. ശൂന്യമായ കമന്റ് ബോക്സ് കാണുമ്പോഴുള്ള ബോധക്ഷയം, കണ്ണില്‍ ഇരുട്ട് കയറല്‍ , കമ്പ്യൂട്ടര്‍ തല്ലിപ്പൊളിച്ച് ദൂരെ കളയാനുള്ള തോന്നല്‍ . പോസ്റ്റൊന്നും കിട്ടാതെ വരുമ്പോള്‍ വല്ല പാറ്റയെയോ പട്ടിയെയോ ഫോട്ടോയെടുത്ത് പോസ്റ്റാമെന്നു കരുതി കാമറയുമായി വരുമ്പോഴേക്ക് അവ മാനരക്ഷാര്‍ത്ഥം ഓടുന്നത് കാണുമ്പോഴുള്ള സങ്കടം. ഏറെ പ്രതീക്ഷയോടെ ഒരുപാടു സമയമെടുത്ത് എഴുതിയ പോസ്റ്റ് തന്റേതല്ലാത്ത കാരണത്താല്‍ ഹിറ്റാകാതെ വരുമ്പോഴുള്ള നൈരാശ്യം, ഇന്റര്‍നെറ്റ് എക്സ്പ്ലോററിനോടുള്ള അലര്‍ജി. നാലാള് കൂടുന്ന ബ്ലോഗിലൊക്കെ പോയി കമന്റി പോന്നിട്ടും ഒരുത്തനും തിരുഞ്ഞു നോക്കാതെ വരുമ്പോഴുള്ള വിഷമം, ബൂലോഗ വിരക്തി. സ്വന്തം സുഹൃത്തുക്കള്‍ പോലും ഫോളോ ചെയ്യാതെ വരുമ്പോള്‍ തോന്നുന്ന ആത്മഹത്യാ പ്രവണത. മൊത്തം പോസ്റ്റിന്റെ എണ്ണത്തിന്റെ പകുതിപോലുമില്ല കമന്റുകളുടെ എണ്ണം എന്ന് മനസ്സിലാവുമ്പോള്‍ സ്വന്തത്തോടു തോന്നുന്ന അസാമാന്യമായ പുച്ഛം.
 "ഇനിയും നിര്‍ത്തിയില്ലേ?", "വേറെ പണിയൊന്നും ഇല്ലേ?","എഴുതാന്‍ അറിയില്ലെങ്കില്‍ എഴുതരുത്. പ്ലീസ്‌" എന്നിങ്ങനെയുള്ള കമന്റുകള്‍ കാണുമ്പോഴുള്ള ഹൃദയ സ്തംഭനം, മാനഹാനി. നൂറുകണക്കിന് ഫോളോവേഴ്സ് ഉള്ള ബ്ലോഗ്‌ കാണുമ്പോള്‍ കണ്ണ് തളളുക, സ്വന്തം തലക്കടിക്കുക, ഭാര്യയോടും മക്കളോടും ചൂടാവുക, കീബോര്‍ഡ് തല്ലിപൊളിക്കുക, മൌസ് എടുത്ത്‌ എറിയുക എന്നീ പ്രശ്നങ്ങള്‍ , ബ്ലോഗ്‌ നാലാള്‍ വായിക്കാന്‍ വേണ്ടി പഠിച്ചതും കോപ്പി അടിച്ചതുമായ സകല അടവും പയറ്റി രക്ഷയില്ല എന്ന് മനസ്സിലാവുമ്പോള്‍ ഈ ബൂലോഗത്തിനു ഒരു ഭാരമായി എന്തിനിങ്ങനെ ബ്ലോഗറായി ജീവിക്കുന്നു എന്ന ചിന്ത (സ്വാഭാവികം), ബ്ലോഗ്‌ ഡിലീറ്റ് ചെയ്തു സന്യാസത്തിന് പോയാലോ എന്ന ആലോചന (വളരെ സ്വാഭാവികം).


എന്നിങ്ങനെ ബ്ലോഗര്‍മാര്‍ പുറത്ത്‌ പറയാന്‍ മടിക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും അവസാനത്തെ പ്രത്യാശയും പ്രതിവിധിയുമാണ് ബ്ലോഗ്‌ മാന്ത്രികമെന്ന പേരില്‍ ഞങ്ങള്‍ ചെയ്തുകൊടുക്കുന്നത്. സുപ്രസിദ്ധ ബ്ലോഗ്‌ മാന്ത്രികന്‍ അശൈഖ് സുല്‍ത്താന്‍ ഹഫീസിബുനുഹംസ വലിയവീട്ടില്‍ ചെറിയകുഞ്ഞിക്കോയ മുസ്ലിയാര്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബൂലോഗത്ത്‌ പ്രവര്‍ത്തിച്ചുവരുന്നു. ഇതിനോടകം ബ്ലോഗ്‌ മാന്ത്രികത്തിലൂടെ നിരവധി ബ്ലോഗുകളില്‍ സമാധാനവും സന്തോഷവും പ്രദാനം ചെയ്ത് പ്രയാണം തുടരുന്ന അദ്ദേഹം ഇന്ന് ഇന്ത്യയിലും വിദേശത്തുമുള്ള ബ്ലോഗര്‍മാര്‍ക്ക് സുപരിചിതനായിരിക്കുന്നു എന്നത് കേവലം യഥാര്‍ത്ഥ്യമത്രേ. ദിവസത്തില്‍ ഇരുപത്തിനാലു മണിക്കൂറും ലാപ്ടോപ്പിന് മുന്നില്‍ തപസ്സിരുന്നു ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ , നെറ്റ്സ്കേപ്പ് നാവിഗേറ്റര്‍ , മോസില്ല തീ കുറുക്കന്‍ , ഗൂഗിള്‍ ക്രോം പോരാത്തതിന് ആപ്പിള്‍ സഫാരി എന്നിവയിലൂടെ ഗൂഗിള്‍ , അള്‍ട്ടാവിസ്റ്റ, യാഹൂ, ആഹൂ , ഓഹോ എന്നിവയില്‍ ദീര്‍ഘകാലം സേര്‍ച്ച്‌ ചെയ്ത് കിട്ടിയ അമൂല്യ വിജ്ഞാനീയങ്ങള്‍ ആറ്റിക്കുറുക്കിയാണ് ബ്ലോഗ്‌ മാന്ത്രികം തയ്യാറാക്കിയത്.

മടിച്ചു നില്‍ക്കാതെ ഇന്നുതന്നെ മണിയോര്‍ഡര്‍ അയക്കൂ. നിങ്ങളുടെ ബ്ലോഗിനെ രക്ഷിക്കൂ.. നിങ്ങളുടെ ബ്ലോഗ്‌ കമന്റുകള്‍കൊണ്ട് നിറയുന്ന മഹാത്ഭുതത്തിനു സാക്ഷിയാകൂ....

NB: എന്നെ ബന്ധപ്പെടുന്നവരുടെ ബ്ലോഗുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കപ്പെടുന്നതായിരിക്കും (പുറത്ത്‌ പറഞ്ഞു നാറ്റിക്കില്ല)





മണിയോര്‍ഡര്‍ / ഡി ഡി / ചെക്ക് അയച്ച ശേഷം ഇതുകൂടി വായിക്കുക.
(ശ്രധേയന്റെ ഏലസ്സ് മാഹാത്മ്യം എന്ന പോസ്ടിനോടു കടപ്പാട് )


.

Monday, December 13, 2010

Who Killed Karkare (കര്‍ക്കരെയെ കൊന്നതാര് ) ?

മുംബൈ ഭീകരാക്രമണം നടന്ന് രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനാ മേധാവി ഹേമന്ത് കര്‍ക്കരെയുടെ വധവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ വീണ്ടും സജീവമാകുന്നു. ഈ കൊലപാതകവുമായി ബന്ധപ്പെട്ട് സംശയങ്ങളുയര്‍ന്നെങ്കിലും കര്‍ക്കരെയുടെ രക്തസാക്ഷിത്വത്തെ ചോദ്യംചെയ്യുന്നതിന് തുല്യമാണെന്ന വ്യാഖ്യാനത്തിലൂടെ ഇത് അവഗണിക്കപ്പെടുകയായിരുന്നു. എസ്. എം. മുശരിഫിന്റെ ' ഹു കില്‍ഡ് കര്‍ക്കരെ. ദ റിയല്‍ ഫേയ്‌സ് ഓഫ് ഇന്ത്യന്‍ ടെററിസം' എന്ന പുസ്തകത്തെ ആധാരമാക്കി മുന്‍ ബിഹാര്‍ എം.എല്‍.എ രാധാകാന്ത് യാദവ്, ജ്യോതി ബഡേക്കര്‍ എന്നിവര്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജികളില്‍ വാദപ്രതിവാദം ബോംബെ ഹൈകോടതിയില്‍ നടന്നുവരുകയാണ്. മുശരിഫ് എന്ന പേര്‌ കേട്ട് ഇയാള്‍ മുന്‍ പാക്‌ പ്രസിഡന്റ് മുഷാറഫിന്റെ ബന്ധുക്കാരനാണെന്നോ ഭീകരമുദ്രയില്‍ നിന്ന് ഇസ്ലാമിനെ രക്ഷിക്കാന്‍ പുറപ്പെട്ട ഒരു 'മൊല്ലാക്ക' ആണെന്നോ കരുതിയവര്‍ക്ക് തെറ്റി. ഇസ്ലാമുമായി ഒരു ബന്ധവുമില്ലാത്ത ഒരു IPS ഓഫീസറാണ് കക്ഷി. ആള് സാധാരണക്കാരനല്ല. വിശിഷ്ട സേവനത്തിന്‌ രാഷ്ട്രപതിയുടെ പോലീസ്‌ അവാര്‍ഡ് അടക്കം ധാരാളം അംഗീകാരം നേടിയ ആളാണ് മഹാരാഷ്ട്രയുടെ മുന്‍ IG കൂടിയായ ഇദ്ദേഹം.

ഭരണകൂട ഭീകരതയെ അനാവരണം ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ കൃതി. മുംബൈ ഭീകരാക്രമണത്തെ കുറിച്ച് ഐ ബിക്ക് മുന്‍കൂട്ടി വിവരം കിട്ടിയിരുന്നുവെങ്കിലും അവര്‍ അത് തടഞ്ഞില്ല എന്ന് മാത്രമല്ല, ആ വിവരം ദുരുപയോഗം ചെയ്തുവെന്നും അദ്ദേഹം വാദിക്കുന്നു. മുംബൈ ഭീകരാക്രമണം നമ്മള്‍ കരുതുന്ന പോലെ ഒരൊറ്റ സംഭവമല്ലെന്നും രണ്ടു ഗ്രൂപ്പുകള്‍ അതില്‍ പങ്കാളികളാണെന്നും അദ്ദേഹം തെളിവുകള്‍ സഹിതം പറയുന്നു. താജ് ഹോട്ടലില്‍ ആക്രമണം നടത്തിയ പാക്‌ ഭീകരരുടെ ലക്ഷ്യം ഇന്ത്യയെ അസ്ഥിരപ്പെടുത്തുക എന്നതായിരുന്നെങ്കില്‍ ഈ ആ്രകമണത്തിനൊപ്പം സമാന്തരമായി വി.ടി റെയില്‍വേ സ്‌റ്റേഷന്‍, കാമ ഹോസ്‌പിറ്റല്‍ എന്നിവിടങ്ങളില്‍ ആക്രമണം നടത്തിയ ഗ്രൂപ്പിന്റെ ലക്‌ഷ്യം ഹേമന്ദ് കര്‍ക്കരെയുടെ ജീവനായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ചുമ്മാ പറയുകയല്ല ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ പാടവത്തോടെ തെളിവുകള്‍ നിരത്തുകയും ചെയ്യുന്നു. ഭീകരതയെ സംബന്ധിച്ച് ഭരണകൂട ഭാഷ്യങ്ങള്‍ മാത്രം വിഴുങ്ങി ശീലിച്ച നമ്മുടെ കഴുത്തിനു പിടിക്കുകയാണ് അദ്ദേഹം. എന്തായാലും സ്വത്രന്ത്രവും സുതാര്യവുമായ ഒരു അന്വേഷണത്തിനു മാത്രമേ സത്യം പുറത്ത്‌ കൊണ്ടുവരാനാവൂ.

അദ്ദേഹം തന്റെ പുസ്തകത്തെ പരിചയപ്പെടുത്തി നടത്തിയ പ്രസംഗം താഴെ കൊടുക്കുന്നു. ആ പുസ്തകം വായിച്ചിട്ടില്ലാത്തവര്‍ക്കും അദ്ദേഹത്തിന്റെ വാദങ്ങള്‍ എന്തെന്ന്‍ മനസ്സിലാക്കാന്‍ ഇത് ഉപകരിക്കും.

i think this is a "must watch"











Saturday, December 11, 2010

സച്ചിനെ കണ്ടു പഠിക്കൂ....

സിനിമാ നടന്മാരെ പോലെയും ക്രിക്കറ്റ് കളിക്കാരെ പോലെയും പ്രശസ്തരായ ആള്‍ക്കാര്‍ക്ക് ഈ സമൂഹത്തോട് വല്ല ബാധ്യതയുമുണ്ടോ? അതോ കേവലം കശുണ്ടാക്കള്‍ മാത്രമാണോ അവരുടെ പണി? എന്താ ഇപ്പൊ ഇങ്ങനെ ഒരു ചിന്ത എന്നല്ലേ... സചിന്‍ ടെണ്ടുല്‍ക്കരെ കുറിച്ച് വന്ന ഒരു വാര്‍ത്തയാണ് കാരണം. ഒരു മദ്യകമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറാവാനുള്ള ക്ഷണം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നിരസിച്ചത്രേ. ഇതുവഴി 20 കോടി രൂപയാണ് സച്ചിന്‍ വേണ്ടെന്നു വച്ചിരിക്കുന്നത്. സച്ചിനെന്താ കാശ് പുളിക്കുമോ? പക്ഷെ അതല്ല കാര്യം. ആരോഗ്യത്തിന് ഹാനികരാമായ ഇത്തരം ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറാവാന്‍ തന്നെ കിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.

ഇത് വായിച്ചപ്പോള്‍ ഉടനെ എന്റെ മനസ്സിലേക്ക് വന്നത് "വൈകീട്ടെന്താ പരിപാടി " എന്ന നമ്മുടെ സൂപ്പര്‍താരത്തിന്റെ ഡയലോഗ് ആണ്. തന്നെ പോലെ ജന മനസ്സുകളില്‍ സ്ഥാനമുള്ള ആള്‍ക്കാര്‍ ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കാമോ എന്നത് അദ്ദേഹത്തിനു പ്രശ്നമേ അല്ല. എന്നുമാത്രമല്ല അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. കേരളത്തിലെ എല്ലാരും മദ്യപിക്കുന്നവര്‍ ആണത്രേ. ഇതിനെയെല്ലാം ന്യായീകരിക്കാന്‍ ഉന്നയിക്കുന്ന മറ്റൊരു വാക്കാണ് കപട സദാചാരം എന്നത്. 

മദ്യം വരുത്തുന്ന ദൂഷ്യഫലങ്ങള്‍ ഇന്ന് ആര്‍ക്കും അജ്ഞാതമല്ല. മദ്യം പാപങ്ങളുടെ മാതാവാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഏതെങ്കിലും മതം ഇതിനെ പ്രോത്സാഹിപ്പിച്ചതായി അറിയില്ല. ഇപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വരെ മദ്യത്തിനെതിരെ സംസാരിക്കുന്നു. മദ്യത്തെ കുറിച്ച് മതങ്ങള്‍ പറഞ്ഞതൊക്കെ മാറ്റി വക്കുക. ആരോഗ്യ പ്രശ്നങ്ങളെയും അവഗണിക്കുക. എന്നാലും ഇത് കുടുംബങ്ങളില്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ അവഗണിക്കാന്‍ സൂപ്പര്‍ സ്റ്റാറിനാവുമോ? എത്ര കുടുംബിനികളാണ് ഇതുമൂലം കണ്ണീര് കുടിക്കുന്നത്‌ ? . സിനിമകളില്‍ കരഞ്ഞും കരയിപ്പിച്ചും ജനപ്രീതി നേടിയ ആള്‍ക്ക് ഇത് കപട സദാചാരവാദികള്‍ ഉണ്ടാക്കുന്ന പ്രശ്നമാണെന്ന് പറഞ്ഞ് ഈ കുടുംബിനികളുടെ കണ്ണീര്‍ കണ്ടില്ലെന്നു നടിക്കാനാവുമോ?

എന്തായാലും സച്ചിനെ അഭിനന്ദിക്കാതെ വയ്യ. പണത്തിനു മുകളിലും ചിലതുണ്ട്‌ എന്ന് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നു.

Thursday, December 9, 2010

വാദപ്രതിവാദമല്ല സംവാദം


സ്കൂളില്‍ പഠിച്ചിരുന്ന കാലം തൊട്ടേ ഞാന്‍ ഒരിക്കലും ക്ലാസില്‍ ഒന്നാമനായിരുന്നില്ല.  എന്റെ ക്ലാസില്‍ എന്നേക്കാള്‍ നന്നായി പഠിക്കുന്ന ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. ഒരിക്കലെങ്കിലും ഒന്നാമതെത്തണമെന്നു കലശമായ ആഗ്രഹം കൊണ്ടുനടക്കുന്ന ആ കാലത്താണ് ഒരു മലയാള പരീക്ഷ വരുന്നത്. എന്തുതന്നെയായാലും ഇത്തവണ വിട്ടുകൊടുത്തുകൂടാ..

പരീക്ഷ എളുപ്പമുള്ളതായിരുന്നു. അതില്‍ ഒരു ചോദ്യം  സംവാദം എന്ന വാക്കിന്റെ അര്‍ഥം എഴുതാന്‍ ആയിരുന്നു . ചെറുപ്പംമുതലേ സുന്നി- മുജാഹിദ് സംവാദങ്ങള്‍ കണ്ടും കേട്ടും വളര്‍ന്ന എനിക്ക് ആ വാക്കിന്റെ അര്‍ത്ഥത്തെ കുറിച്ച് ഒരു സംശയവും ഉണ്ടായിരുന്നില്ല. പരീക്ഷയും വല്യൂവേഷനും കഴിഞ്ഞു  പേപര്‍ തരാന്‍ നേരത്ത്‌ മലയാളം പഠിപ്പിച്ചിരുന്ന ലീല ടീച്ചര്‍ പതിവുപോലെ അടുത്ത് വിളിച്ച് സ്നേഹപൂര്‍വ്വം ശാസിച്ചു. "എന്തെങ്കിലുമൊക്കെ തെറ്റിചെങ്കിലേ നിനക്ക് സമാധാനമാവൂ !... സംവാദം എന്നതിനര്‍ത്ഥം വാദപ്രതിവാദം എന്നല്ല. സൌഹൃദ സംഭാഷണം, ചര്‍ച്ച എന്നൊക്കെയാണ് . അതുകൊണ്ട് അതിനു പകുതി മാര്‍ക്കേ തരൂ..." അപ്പൊ പിന്നെ ഞാന്‍ കേട്ട "സംവാദ"ങ്ങളോ എന്ന ചോദ്യമാണ് മനസ്സില്‍ വന്നത്. പക്ഷെ ചോദിച്ചില്ല.

അങ്ങനെ പതിവുപോലെ ഞാന്‍ വീണ്ടും രണ്ടാമനായി. എന്നാലെന്താ .. ഒരു വലിയ പാഠം അന്ന് പഠിച്ചു.
വാദപ്രതിവാദമല്ല  സംവാദം....

(സുന്നി- മുജാഹിദ് എന്തെന്ന് അറിയാത്തവര്‍ -ഇവ രണ്ടു മുസ്ലിം സംഘടനകള്‍ ആണെന്നും ഇവര്‍ തമ്മിലുള്ള സംവാദങ്ങള്‍ പലപ്പോഴും രൂക്ഷമായ വാദപ്രതിവാദങ്ങള്‍ ആകാറുണ്ടെന്നും മാത്രം മനസ്സിലാക്കുക.)

Friday, December 3, 2010

ലവ് ജിഹാദ്‌ : കേസ്‌ ഡയറി പൂട്ടുമ്പോള്‍ ....

ലവ് ജിഹാദുമായി ബന്ധപ്പെട്ട അവസാന കേസും കേരള ഹൈക്കോടതി അവസാനിപ്പിച്ചു. പക്ഷെ അത് കേരളീയ സമൂഹത്തില്‍ ഏല്‍പ്പിച്ച മുറിവ് ഉണങ്ങുമോ എന്ന ചോദ്യം അവശേഷിക്കുന്നു.

 കേരളത്തിലും കര്‍ണ്ണാടകയിലും മുസ്ലിം ചെറുപ്പക്കാര്‍ ഹിന്ദു-ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രേമം നടിച്ച് മതം മാറ്റത്തിന് പ്രേരിപ്പിക്കുന്നു. ഇവര്‍ക്ക് ഒരു സംഘടന ഉണ്ട്. കോളേജുകളിലും ജോലി സ്ഥലത്തും മറ്റും  ഇവര്‍ സജീവമാണ്.  കോളേജ് കുമാരി മാരെയും ഉദ്യോഗസ്ഥര്‍ ആയ യുവതികളെയും ആണ് ഇവര്‍ നോട്ടം ഇട്ടിരിക്കുന്നത്. ഇതര മതത്തില്‍ പെട്ട പെണ്‍കുട്ടികളെ പ്രണയിക്കുവാനും, വലയില്‍ വീഴ്ത്തി വിവാത്തിലേക്ക് എത്തിക്കുവാനും ആണ് സന്ഘടനയുടെ നിര്‍ദേശം. രണ്ടു ആഴ്ചയ്ക്കുള്ളില്‍ പ്രണയത്തില്‍ വീഴാത്ത പെണ്‍കുട്ടികളെ ഉപേക്ഷിക്കുവാനും, പ്രണയിച്ചു എത്രയും വേഗം തന്നെ വിവാഹത്തില്‍ എത്തിക്കുവാനും, അത് കഴിഞ്ഞു ഏതാനും മാസക്കാലം കൊണ്ടു മത പരിവര്‍ത്തനം ചെയ്യുവാനും, വീടുകരില്‍ നിന്നും അകറ്റി നിര്‍ത്തുവാനും, കുറഞ്ഞത് മൂന്നു നാല് കുട്ടികള്‍ എങ്കിലും ഉണ്ടാക്കുവാനും ആണ് ഈ സംഘടന നിഷ്കര്‍ഷിക്കുന്നത്.  ഇവര്‍ക്ക്‌ വിദേശ സഹായം ലഭിക്കുന്നുണ്ട്. പാക്കിസ്ഥാന്‍ ആണ് ആസ്ഥാനം. മുസലിം ചെറുപ്പക്കാര്‍ക്ക് ഈ സംഘടന മൊബൈല്‍ഫോണും ബൈക്കും എല്ലാം സൌജന്യമായി നല്‍കും. ഇങ്ങനെ ഒരു പെണ്‍കുട്ടി വലയിലായാല്‍ ലക്ഷം രൂപ പ്രതിഫലം.  നാലായിരത്തോളം പെണ്‍കുട്ടികള്‍ ഇങ്ങനെ ഇസ്ലാമീകരിക്കപ്പെട്ടു കഴിഞ്ഞു. എന്നിങ്ങനെയായിരുന്നു പ്രചാരണങ്ങള്‍ . ഹിന്ദുസ്ത്രീകളുടെ ഗർഭപാത്രത്തിൽ നിന്നും മുജാഹിദികളെ (ജിഹാദ് ചെയ്യുന്നവർ) സൃഷ്ടിക്കാൻ ആണ്  ലൗ ജിഹാദ് പ്രസ്ഥാനം ആരംഭിച്ചത് എന്നും 2007 മുതൽ ഇതര മതസ്ഥരായ 4000 പെൺകുട്ടികളെ നിർബന്ധിത മതം‌മാറ്റത്തിനു വിധേയമാക്കി എന്നുപോലും  ക്ഷേത്രസം‌രക്ഷണസമിതി ആരോപിച്ചു.


.............................


തങ്ങളുടെ മക്കളെ എങ്ങനെ ഈ ജിഹാദികളില്‍ നിന്ന് രക്ഷിക്കുമെന്ന് മാതാപിതാക്കള്‍ വ്യാകുലപ്പെട്ടു.  മുസ്ലിം ചെറുപ്പക്കാരെ സൂക്ഷിക്കണമെന്ന് മാതാ പിതാക്കള്‍ പെണ്‍കുട്ടികള്‍ക്ക് ഉപദേശം നല്‍കിത്തുടങ്ങി. ക്ലാസിലെ മുസ്ലിം കുട്ടികളോട് ഇടപെടുന്നത് സൂക്ഷിച്ചുവേണം. അവരെ വിശ്വസിച്ചുകൂടാ.  കാമ്പസുകളില്‍ ലഘുലേഖകളും മറ്റും വിതരണം ചെയ്യപ്പെട്ടു. പത്രങ്ങള്‍ മത്സരിച്ച് പരമ്പരകള്‍ എഴുതി. ചാനലുകള്‍ വാര്‍ത്തകള്‍ കൊണ്ട് നിറഞ്ഞു.  ഒരു പ്രത്യേക സമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി  തികച്ചും വര്‍ഗീയമായ പ്രചാരണങ്ങള്‍ ഒട്ടേറെ നടന്നു. സാംസ്കാരിക നായകന്മാരെ പതിവുപോലെ 'അമ്പല നടയിലും കണ്ടില്ല പിന്നെ അരയാല്‍ തറയിലും കണ്ടില്ല'. ഒരു മുസ്ലിം യുവാവ്‌ അമുസ്ലിം യുവതിയോട് സംസാരിക്കുന്നത് പോലും സംശയത്തോടെ നോക്കിക്കാണാന്‍ തുടങ്ങി.  കോടതിക്കും സംശയമായി. അന്വേഷിക്കണമെന്ന് ജഡ്ജി. അങ്ങനെ അന്വേഷണം തുടങ്ങി. എന്നിട്ടോ?
അങ്ങനെയൊരു സംഘടന പ്രവര്‍ത്തിക്കുന്നതായി ഒരു ചെറിയ തെളിവ് പോലും കിട്ടിയില്ല. നാലായിരത്തോളം "ഇരകളെ " മനോരമ 'കണ്ടെത്തി'യെങ്കിലും കോടതിയില്‍ ഒന്നും   നിലനിന്നില്ല. അവസാനം അങ്ങനെയൊന്നില്ല എന്ന തീര്‍പ്പിലുംഎത്തി.



 ഇത് കേട്ട് നിങ്ങള്‍ തെറ്റിദ്ധരിക്കരുത് ഈ പ്രചാരണങ്ങള്‍ തുടങ്ങിയതും നടത്തിയതും ഹിന്ദു വര്‍ഗീയ വാദികളാണെന്നു. ലവ് ജിഹാദ്‌ കാമ്പയിന്‍ ആരംഭിച്ചതു മലയാള മനോരമയും കലാ കൌമുദിയും കേരള ശബ്ദവുമാണ്.  ക്രൈസ്തവ സഭയും ഹിന്ദു ഐക്യവേദിയും പിന്നീട് ഇത് ഏറ്റുപിടിച്ചു. ക്രിസ്ത്യന്‍ ജാഗ്രതാ സമിതി ലഘുലേഖ പ്രസിദ്ധീകരിച്ചു. 

ഇത്രക്കും അസംബന്ധമായ ഒരു ആരോപണം ഒരു ജനതയുടെ മേല്‍ കെട്ടിവച്ച് ആഘോഷിക്കുമ്പോള്‍ മാധ്യമങ്ങള്‍ അല്‍പം കൂടി പക്വത കാണിക്കണമായിരുന്നു. മനോരമ പത്രം അതിന്റെ ചരിത്രത്തില്‍ ഇത്രത്തോളം അധ;പതിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. പമ്പര വിഡ്ഢിത്തങ്ങള്‍ പരമ്പരയായി പ്രസിദ്ധീകരിച്ചു. കഥകള്‍ പൊടിപ്പും തൊങ്ങലും വച്ച്(മനോരമ സ്റ്റൈല്‍ ) വിവരിച്ചു. ഇല്ലാത്ത പൂച്ചയെ ഇരുട്ടില്‍ തപ്പുന്ന ഏര്‍പ്പാട് കുറെ കാലം അവര്‍ തുടര്‍ന്നു. സംഘ പരിവാര്‍ പോലും അവരുടെ ലഘുലേഖയില്‍ ഉദ്ധരിച്ചതു മനോരമ വിവരണങ്ങള്‍ ആണ്..

ഇപ്പോഴിതാ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ലവ് ജിഹാദുമായി ബന്ധപ്പെട്ട അവസാന കേസും കോടതി നിര്‍ത്തുന്നു. ഫയലുകള്‍ അടക്കുന്നു. മനോരമയുടെ ജിഹാദ്‌ കെട്ടടങ്ങി. നാലായിരത്തിന്റെ കണക്കൊന്നും കേള്‍ക്കുന്നില്ല. അസംബന്ധം പ്രചരിപ്പിച്ച ആ പത്രങ്ങളൊക്കെ 'മലയാളത്തിന്റെ സുപ്രഭാതം' ആയും 'പത്രത്തോടൊപ്പം ഒരു സംസ്കാരം പ്രചരിപ്പിച്ചും' ഇന്നും നമ്മുടെ വീട്ടുപടിക്കല്‍ എത്തുന്നു. മാധ്യമങ്ങള്‍ നടത്തിയതൊക്കെ നുണപ്രചരണം ആണെന്ന് വ്യക്തം. പക്ഷെ അപ്പോഴേക്കും  പലരുടെയും മനസ്സുകളില്‍ പലരെ കുറിച്ചും പല ധാരണകളും രൂപപ്പെട്ടിരുന്നു. മനസ്സുകളില്‍ സംശയവും അവിശ്വാസവും വളര്‍ന്നിരിക്കുന്നു. അത് തന്നെയാണ് 'ലവ് ജിഹാദിന്റെ ' ഉപജ്ഞാതാക്കള്‍ ലക്‌ഷ്യം വച്ചതും.

Thursday, November 25, 2010

അറിവ്‌ വിവരം വിദ്യാഭ്യാസം


(ബി ടെക് മൂന്നാം വര്‍ഷം കോളേജ്‌ മാഗസിന്‍ പ്രസിദ്ധീകരിച്ചത് )

Tuesday, November 23, 2010

കുഞ്ഞുമോള്‍

“മ്മാ.. മ്മാ.. ന്നെ മൊതല കടിച്ച്.”
അടുക്കളയില്‍ തിരക്കിലായിരുന്ന രഹ്നായുടെ മാക്സി പിടിച്ച് വലിച്ചുകൊണ്ട് കുഞ്ഞുമോള്‍ പറഞ്ഞു. പക്ഷെ അത് ശ്രദ്ധിക്കാന്‍ രഹ്നക്ക് അപ്പോള്‍ സമയമുണ്ടായിരുന്നില്ല.
“ഹയ്..ഹയ് മാക്സി വിട്.... മൊതല എന്നല്ല പറയേണ്ടത്‌ ‘മുതല’,‘മുതല’ ക്രോകോഡയില്‍”
അവള്‍ തിരുത്തി. മോള്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. ചിണുങ്ങികൊണ്ട് അവള്‍ പറഞ്ഞു.
“ശരിക്കും വല്യ മോതലേണ് ന്നെ കടിച്ചത്”
ഇത്തവണ രഹ്നക്ക് ശരിക്കും ദേഷ്യം വന്നു.
“നീയിവിടെ ചുറ്റിപ്പറ്റി നില്‍ക്കാതെ ആ മുറ്റത്ത് പോയി കളിച്ചു നോക്കൂ....ഉമ്മാക്കിവിടെ ഒത്തിരി പണിയുണ്ട്. ടി.വിയില്‍ ഓരോന്ന് കണ്ടിട്ട് വരും!”
ഉച്ചക്ക്‌ ഊണിനെത്തുന്ന അനിയത്തിയേയും ഭര്‍ത്താവിനെയും സല്‍ക്കരിക്കാനുള്ള വിഭവങ്ങള്‍ ഒരുക്കുന്ന തിരക്കിലായിരുന്നു അവള്‍. മോള്‍ കുറച്ച് നേരം കൂടി അവിടെ ചുറ്റിപ്പറ്റി നിന്നു. പിന്നെ പതുക്കെ ഉപ്പയുടെ അടുത്തേക്ക് പോയി.

ഉപ്പയുടെ ചുറ്റും കുറെ ആള്‍ക്കാര്‍ ഇരിക്കുന്നുണ്ട്. കാര്യമായ എന്തോ സംസാരത്തിലാണ്. ഉപ്പ എപ്പോഴും തിരക്കിലാണ്. എന്ന് വച്ച് മോള്‍ക്ക്‌ പറയാതിരിക്കാന്‍ പറ്റുമോ?
“പ്പാ.... ന്നെ മൊതല കടിച്ച്.”
ഉപ്പ അവളെ നോക്കി ചിരിച്ചു. അടുത്തേക്ക് ആംഗ്യം കാട്ടി വിളിച്ചു. കൂടെ ഇരുന്ന വലിയ കണ്ണട വച്ച കഷണ്ടിക്കാരന്‍ മോളെ നോക്കി പറഞ്ഞു
“ചീത്ത കുട്ടികളെയേ മുതല കടിക്കൂ. നല്ല കുട്ടികളെ ഒന്നും ചെയ്യില്ല. രാത്രി ഉറങ്ങാതെ കരയുന്ന കുട്ടികളെ സിംഹം പിടിക്കും! മോള്‍ നല്ല കുട്ടിയല്ലേ?”
ഇതാണ് ഉപ്പയുടെ പ്രശ്നം. മോളൊരു ദിവസം രാത്രി കരഞ്ഞെന്നു വച്ച് അതെല്ലാരോടും പറയാനെന്തിരിക്കുന്നു? മോള്‍ നല്ല കുട്ടി തന്നെ. പക്ഷെ പിന്നെന്തിനാണ് മോളെ ‘മൊതല’ കടിച്ചത്? അവള്‍ പതുക്കെ തിരിച്ച് നടന്നു.....

                 - - - - - - - - - - - - - - - - - - - - - - -
“മോളെവിടെ” അനിയത്തി ചോദിച്ചു. “ഇതവള്‍ക്കാണ്‌” വലിയൊരു പൊതി അവള്‍ ഉയര്‍ത്തിക്കാട്ടി.
“അവള്‍ ഇവിടെ എവിടെയെങ്കിലും കാണും.” രഹ്ന പറഞ്ഞു. “ഞാന്‍ വിളിക്കാം, മോളേ...ഇതാരാ വന്നതെന്ന് നോക്കിയേ”
“അവളുറങ്ങാ..” അകത്തെ റൂമില്‍ കയറിയ അനിയത്തിയാണ് അത് കണ്ടുപിടിച്ചത്‌. “അവളീനേരം ഉറങ്ങാറില്ലല്ലോ.. വിളിക്കൂ..” കുലുക്കി വിളിച്ചിട്ടും പ്രതികരണമൊന്നും ഉണ്ടായില്ല.
                                      - - - - - - - - - - - - - - - -
“എന്തേ ഇത്ര വൈകിയത്‌?” ഡോക്ടര്‍ ചോദിച്ചു. “അണലിയാണ്..വിഷം കുറെ കയറിപ്പോയി.... രക്ഷപ്പെടുന്ന കാര്യം.....” ഡോക്ടര്‍ തല താഴ്ത്തി.. “കുറച്ചു നേരത്തെ എത്തിയിരുന്നെങ്കില്‍....” ഡോക്റ്റര്‍ നടന്നകന്നു.

ആശുപത്രി കട്ടിലില്‍ കിടന്നു കുഞ്ഞുമോള്‍ അപ്പോഴും അവ്യക്തമായി പറയുന്നുണ്ടായിരുന്നു. “ ഞാമ്പറഞ്ഞിലേ.... ഞാമ്പറഞ്ഞിലേ.. ന്നെ മൊതല കടിച്ച്.... ന്നെ....മൊതല... ഞാമ്പറഞ്ഞിലേ....”

Monday, November 15, 2010

ഹജ്ജും പെരുന്നാളും



           സാങ്കേതികമായി ഞാന്‍ ഇപ്പോള്‍ ഹജ്ജ്‌ നിര്‍വഹിച്ചുകഴിഞ്ഞു. പക്ഷേ എന്തോ ഒന്നിന്റെ അഭാവം എനിക്ക് അനുഭവപ്പെട്ടു. അതെന്നെ അസ്വസ്ഥനാക്കി. ഹജ്ജിലെ ഓരോ കര്‍മ്മവും വളരെ സൂക്ഷ്മതയോടെയും ഭയഭക്തിയോടെയും കൂടിയാണ് നിര്‍വഹിച്ചതെന്ന് എനിക്കറിയാം. എന്നിട്ടും എന്തോ ഒന്ന് ചെയ്യാന്‍ വിട്ടുപോയതുപോലുള്ള ഒരു തോന്നല്‍ എന്നില്‍ ഇച്ഛാഭംഗം സ്രഷ്ടിച്ചു.........


....... “ക്ഷമിക്കണം ഞാനൊന്നു ചോദിച്ചോട്ടെ!” വളരെ വിനയത്തോടും ക്ഷമാപണ സ്വരത്തിലും അയാള്‍ ചോദിച്ചു.
കണ്ണട വെച്ചുതന്നെ ഞാന്‍ എന്റെ ശിരസ്സ്‌ ശരിയാക്കി.
“ചോദിച്ചോളൂ !” ദീര്‍ഘനിശ്വാസത്തോടെ  ഞാന്‍ പറഞ്ഞു.
“നിങ്ങള്‍ ഒരു അമേരിക്കക്കാരനാണോ?”
“അതെ” അടുത്ത ചോദ്യം എന്തായിരിക്കുമെന്നറിയാവുന്നതുകൊണ്ട് മടുപ്പോടെ ഞാന്‍ ഒരു നെടുവീര്‍പ്പുകൂടിയിട്ടു.


അനന്തരം അയാള്‍ അല്‍പംകൂടി എന്നോടു അടുത്തിരുന്ന് വളരെ പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു “താങ്കളെങ്ങനെയാണ് മുസ്ലിമായതെന്നു ഒന്ന് പറഞ്ഞു തരാമോ?”

              കഴിഞ്ഞ ഏഴു ദിവസങ്ങളില്‍ , ഈ ചോദ്യം ഓരോ തവണ എന്നോടു ചോദിക്കുമ്പോഴും എന്റെ മറുപടിയുടെ ദൈര്‍ഘ്യം ക്രമേണ കുറഞ്ഞു വന്നിരുന്നു.ആദ്യ തവണ എന്റെ കഥ പറയാന്‍ അര മണിക്കൂറെടുത്തു. പക്ഷെ ഇപ്പോള്‍ ഞാനത് അര മിനിട്ടാക്കി കുറച്ചു. ഇരുത്തത്തിന്റെ രൂപം മാറ്റാതെ, കണ്ണുകള്‍ തുറക്കാതെ ഞാന്‍ താഴെ പറയുന്ന രത്നച്ചുരുക്കം അയാള്‍ക്ക്‌ നല്‍കി.
“ക്രിസ്ത്യാനിയാണ് ഞാന്‍ ജനിച്ചത്‌. ദൈവം എന്ന ആശയത്തോട് യുക്തിപരമായ ചില സംശയങ്ങള്‍ ഉണ്ടായതുകാരണം പതിനെട്ടാം വയസ്സില്‍ ഒരു നാസ്തികനായി. പിന്നീടുള്ള പത്തുവര്‍ഷം നാസ്തികനായിതന്നെ തുടര്‍ന്നു. ഇരുപത്തെട്ടാം വയസ്സില്‍ ഒരു ഖുര്‍ആന്‍ വ്യാഖ്യാനം വായിക്കാനിടയായി. എന്റെ സംശയങ്ങള്‍ക്ക്‌ ഞാന്‍ ഖുര്‍ആനില്‍ തൃപ്തികരമായ മറുപടി കണ്ടെത്തിയെന്നു മാത്രമല്ല, അത് തുടര്‍ന്നു വായിച്ചതിന്റെ ഫലമായി ദൈവവിശ്വാസിയുമായി. അങ്ങനെ ഞാനൊരു മുസ്ലിമായി”.

           എന്റെയീ ‘സിനോപ്സിസ്‌’ പറഞ്ഞുതീര്‍ത്തതോടെ, അപമര്യാദയാംവിധം ഹ്രസ്വമായ ഈ മറുപടി കേട്ട് അയാള്‍ സ്ഥലം വിട്ടുവോ എന്നറിയാന്‍ ഞാന്‍ ഇടംകണ്ണിട്ട് നോക്കി. എന്നെ അത്ഭുതപ്പെടുത്തികൊണ്ട്, അയാളുടെ കവിളിലൂടെ കണ്ണുനീര്‍ ഒഴുകുന്നതാണ് ഞാന്‍ കണ്ടത്‌. എന്റെ അമ്പരപ്പ് പിന്നെ പറയാനുണ്ടോ?
          ആ നിമിഷത്തില്‍, ഇത്ര നിര്‍വികാരമായും ദുരഹങ്കാരത്തോടെയും പെരുമാറിയതിന് ഞാന്‍ ദൈവത്തോടു മാപ്പിരന്നു. വിശ്വാസത്തോടുള്ള ശക്തമായ സ്നേഹം ഇത്രയെളുപ്പത്തില്‍ കരയിക്കുകയും ഞാന്‍ പറഞ്ഞതുപോലുള്ള വികാരനിശൂന്യമായ കഥയില്‍ പോലും ദൈവത്തിന്റെ മഹത്വവും കാരുണ്യവും ദര്‍ശിക്കുകയും ചെയ്യുന്ന എന്റെയീ വിനീതനായ സഹോദരനെപോലെ എന്നെയും മാറ്റിത്തരേണമെന്നു അവനോടു പ്രാര്‍ഥിക്കുകയും ചെയ്തു. ഞാന്‍ നേരെയിരുന്ന്‍ അയാളുടെ മുഖത്തേക്ക് നോക്കി.

“എന്താണ് നിങ്ങളുടെ പേര്‍ ? ഏത്‌ നാട്ടുകാരനാണ് നിങ്ങള്‍?” ഞാന്‍ ചോദിച്ചു.
“എന്റെ പേര്‍ അഹമ്മദ്‌. ബംഗ്ലാദേശുകാരനാണ്.” ഒരു ചെറുപുഞ്ചിരിയോടെ അയാള്‍ മറുപടി നല്‍കി. എന്നിട്ട് കണ്ണുതുടച്ചു.
“താങ്കളെ കണ്ടുമുട്ടിയതില്‍ വളരെ സന്തോഷം,അഹമ്മദ്. എന്റെ പേര് ജഫ്രി. യുനൈറ്റഡ് സ്റ്റേറ്റ്സിലെ കന്‍സാസ് സംസ്ഥാനത്ത് നിന്നു വരുന്നു.” ഞങ്ങള്‍ അല്‍പം വിശദമായി പരിചയപ്പെട്ടശേഷം അഹമ്മദ്‌ പൊടുന്നനെ ആഹ്ലാദപൂര്‍വ്വം ചോദിച്ചു: “ഇത്തവണത്തേത് ആവേശകരമായ ഹജ്ജായിരുന്നു അല്ലേ, സഹോദരന്‍ ജെഫ്രീ?”
ഞാനൊന്നും മിണ്ടിയില്ല.
“ഓര്‍ത്തു നോക്കൂ, നാമിവിടെ എത്തിയ ദിവസം” അയാള്‍ തുടര്‍ന്നു:
“നിങ്ങള്‍ക്ക് ചുറ്റും തീര്‍ഥാടകര്‍ വിളിച്ചുപറയുന്നത് കേട്ടിരുന്നില്ലേ? ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്.’
താങ്കള്‍ക്കറിയാമോ ഞങ്ങളുടെ നാട്ടില്‍ ‘ലബ്ബൈക്കി’ന്റെ അര്‍ത്ഥമെന്താണെന്ന്?”

“ക്ഷമിക്കണം എനിക്ക് ബംഗ്ലാദേശിനെ കുറിച്ച് ഒന്നുമറിയില്ല” ഞാന്‍ പറഞ്ഞു.
അയാള്‍ വളരെ സൂക്ഷ്മമായി എന്റെ നേരെ നോക്കികൊണ്ട് പറഞ്ഞു:


ഞങ്ങളുടെ നാട്ടില്‍, ഒരധ്യാപകന്‍ ക്ലാസില്‍ വെച്ച് ഒരു വിദ്യാര്‍ത്ഥിയെ വിളിച്ചാല്‍ അവനുടനെ അറ്റന്‍ഷനില്‍ നിന്ന് ‘ലബ്ബൈക്ക്, ടീച്ചര്‍, ലബ്ബൈക്ക്’ എന്ന് പറയും. ‘ഞാന്‍ തയ്യാര്‍, പറഞ്ഞോളൂ! ഞാന്‍ ചെയ്യാം’ എന്നാണതിനര്‍ത്ഥം. അല്ലാഹുവിനോട് മുസ്ലിംകളായ നാം സ്വീകരിക്കെണ്ടുന്ന നിലപാടും ഇതുതന്നെ. അങ്ങനെയായിരുന്നു പ്രവാചകന്‍മാരുടെ രീതി. അല്ലാഹു ഇബ്രാഹിം നബിയോട് ഹജ്ജിന് ആഹ്വാനം നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍, അദ്ദേഹത്തോടൊപ്പം മക്കയില്‍ ആരുമുണ്ടായിരുന്നില്ല- അദ്ദേഹത്തിന്റെ കുടുംബവും ഏതാനും ആട്ടിടയന്‍മാരും ഉണ്ടായിരുന്നിരിക്കാം. അത് ഞാനോ നിങ്ങളോ ആയിരുന്നെങ്കില്‍ നാം സംശയിച്ച്, ‘ചുറ്റുവട്ടത്ത് ആരും കേള്‍ക്കാനില്ലാതെ ഹജ്ജിനു വിളിക്കുന്നതിനെന്തര്‍ത്ഥം’ എന്ന് ചോദിക്കുമായിരുന്നു. പക്ഷെ ഇബ്രാഹിം നബിയുടെ വിശ്വാസവും ദൈവത്തിലുള്ള പ്രതീക്ഷയും വമ്പിച്ചതായിരുന്നു. അതുകൊണ്ട് ഒരു നിമിഷം പോലും അദ്ദേഹം ശങ്കിച്ച് നിന്നില്ല. പകരം ആളൊഴിഞ്ഞ ആ പ്രദേശത്ത്‌ ഉടന്‍ ‘ആദാന്‍’ മുഴക്കുകയാണുണ്ടായത്. അല്ലയോ സഹോദരന്‍ ജഫ്രീ, തന്റെ വിളിക്ക് ഉത്തരം നല്‍കിക്കൊണ്ട് ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ ഇന്ന് ഇവിടെ സമ്മേളിച്ചതും നാം രണ്ടുപേര്‍, അമേരിക്കക്കാരനായ താങ്കളും ബംഗ്ലാദേശുകാരനായ ഞാനും, സഹോദരങ്ങളെപ്പോലെ മിനായിലേക്കുള്ള ഒരു ബസ്സില്‍ ഇരിക്കുന്നതും ഇബ്രാഹീം നബി കണ്ടിരുന്നെങ്കില്‍!”
            ഇപ്പോള്‍ വികാരവിക്ഷോഭം എന്റെ ഊഴാമായിരുന്നു. എനിക്ക് എന്നെകുറിച്ച് വല്ലാത്ത ലജ്ജ തോന്നി. ഞാന്‍ കരഞ്ഞുപോകുമെന്നായി. തീര്‍ഥാടനത്തില്‍ ബാക്കിയായതെന്നു എനിക്ക് തോന്നിയ കര്‍മ്മം ഏതെന്ന് എനിക്കിപ്പോള്‍ പിടികിട്ടി. ഒത്തൊരുമ, സാഹോദര്യ ബോധം, ഇസ്‌ലാം വിശ്വാസികളുടെ മേല്‍ ചുമത്തുന്ന സ്നേഹം എന്നിവയുടെ അഭാവമായിരുന്നു എന്റെ ഹജ്ജ്‌ കര്‍മ്മത്തിലെ പോരായ്മ എന്ന് എനിക്ക് മനസ്സിലായി. (Even angels ask- Jeffrey Lang)
വീണ്ടുമൊരു ഹജ്ജും ബലിപെരുന്നാളും വന്നണയുമ്പോള്‍ എന്താണ് ഇവയുടെ സന്ദേശം എന്ന് ഓര്‍ത്തപ്പോള്‍ ആദ്യം മനസ്സിലേക്ക് വന്നത് ജെഫ്രി ലംഗിന്റെ ഈ വരികളാണ്. പ്രവാചകന്‍ ഇബ്രാഹിമുമായി ബന്ധപ്പെട്ട ആരാധനാ കര്‍മ്മമാണ് ഹജ്ജ്‌. ഇസ്‌ലാമും ക്രിസ്തുമതവും ജൂതമതവും കൂടിച്ചേരുന്ന ബിന്ദുവാണ് ഇബ്രാഹീം(ബൈബിളിലെ അബ്രഹാം). ഇബ്രാഹിം നബിയെ ബഹുമാനിക്കുന്നത് മുസ്ലിംകള്‍ മാത്രമല്ല, ക്രൈസ്തവര്‍ക്കും ജൂതര്‍ക്കും അദ്ദേഹം ബഹുമാന്യനാണ്. ഇബ്രാഹിം നബിയുടെ കാലം വരെ ഈ മൂന്നു മതങ്ങളും ഒന്നായിരുന്നു. അതിനു ശേഷമാണ് ഭിന്നതകള്‍ ഉടലെടുത്തത്‌. ലോകത്ത്‌ പലപ്പോഴും ഭിന്ന ധ്രുവങ്ങളില്‍ നില്‍ക്കുന്ന ഈ മൂന്ന് വിഭാഗത്തിനും ഒരു പൊതു പൈതൃകം ഉണ്ടെന്ന കാര്യം കൌതുകകരമാണ്. അതിനാല്‍ ഖുര്‍ആന്‍ പറഞ്ഞു “ നിങ്ങള്‍ പരസ്പരം യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്തുവിന്‍ ... നിങ്ങളുടെ പിതാവായ ഇബ്രാഹീമിന്‍റെ പാത പിന്‍പറ്റുകയും ചെയ്യുവിന്‍ .” ഏവരും അംഗീകരിക്കുന്ന വ്യകതിയായിരുന്നല്ലോ ഇബ്രാഹിം. ആദ്യം പരസ്പരം യോജിപ്പുള്ള കാര്യങ്ങളില്‍ ഒന്നിക്കുകയും അതില്‍ നിന്നുകൊണ്ട് വിയോജിപ്പുള്ള കാര്യങ്ങളില്‍ സംവദിക്കാനുമാണ് ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്. 
വ്യത്യസ്ത മത വിഭാഗങ്ങള്‍ ജീവിക്കുന്ന ഒരു നാട്ടില്‍ മതകീയമായ ആഘോഷങ്ങള്‍ക്ക് എന്താണ് പ്രസക്തി? പരസ്പരം അറിയാനും അടുക്കാനും ഉള്ള അവസരങ്ങള്‍ അത് സൃഷ്ടിക്കുന്നു എന്നതാണെന്ന് ഞാന്‍ കരുതുന്നു. ഈ അവസരങ്ങള്‍ നാം ഉപയോഗപ്പെടുത്തേണ്ടതുണ്ട്. പരസ്പരം അറിയുന്നതിലൂടെ കൂടുതല്‍ നന്നായി പരസ്പരം അടുക്കാന്‍ നമുക്ക്‌ കഴിയും, കഴിയണം. ഇപ്പോള്‍ പെരുന്നാള്‍ സമയമാണ്. കുറച്ച്  കഴിഞ്ഞു ക്രിസ്തുമസ് വരുന്നു. ഈ അവസരങ്ങള്‍ മറ്റുള്ളവരെ കുറിച്ച് അറിയാനും അടുക്കാനും നാം ഉപയോഗിക്കുക. ഓഫറുകള്‍ ധാരാളമുള്ള ഈ കാലത്ത്‌ ഫോണുകള്‍ പരസ്പരം സംസാരിക്കുകയും ഹൃദയങ്ങള്‍ പരസ്പരം സംസാരിക്കാതിരിക്കുകയും ചെയ്യുന്നു എന്നതാണ് ദുഖകരമായ കാര്യം. അന്യരുടെ ഹൃദയങ്ങളിലേക്ക് കയറിച്ചെല്ലാന്‍ നമുക്ക്‌ കഴിയട്ടെ.

 എല്ലാര്‍ക്കും ഹൃദ്യമായ പെരുന്നാള്‍ ആശംസകള്‍ .......   



.

Tuesday, November 9, 2010

പനോരമ


നീണ്ടു കിടക്കുന്ന മല നിരകള്‍ , വലിയ കെട്ടിടങ്ങള്‍ ,  വിശാലമായ കടല്‍ത്തീരം എന്നിവയൊക്കെ മുഴുവനായി ഒരു ഫോട്ടോയില്‍  ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞാല്‍ നന്നായിരിക്കും എന്ന് നമ്മില്‍ പലരും പലപ്പോഴും ചിന്തിചിട്ടുണ്ടാവും. ഇങ്ങനെയുള്ള വളരെ വിശാലമായ view angle ഉള്ള ചിത്രങ്ങള്‍ക്കാണ് പനോരമ എന്ന് പറയുക. view angle എത്രത്തോളം വിശാലമാവാം?  180 ഡിഗ്രി  view angle ഉള്ള ചിത്രങ്ങള്‍ ഇന്ന് ഒരു പുതുമയല്ലാതായിരിക്കുന്നു.   360 ഡിഗ്രി view angle ഉള്ള ചിത്രങ്ങള്‍ ഇന്ന് സുലഭമാണ്. എന്ന് വച്ചാല്‍ സാധാരണ ഒരു ഫോട്ടോ കാണുന്ന കാഴ്ചക്ക്‌ ഉപരി നിങ്ങള്‍ ഒരു സ്ഥലത്ത്‌  നിന്ന് ചുറ്റും നോക്കിയാല്‍ എന്തൊക്കെ കാണാവോ അതെല്ലാം ഒരു പനോരമ നോക്കിയാല്‍ നിങ്ങള്‍ക്ക്‌ കാണാം.


പനോരമ കാണാന്‍ നല്ല രസമാണെങ്കിലും നിര്‍മ്മാണം അത്ര സുഖകരമല്ല. ഇപ്പോള്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ കൂടുതല്‍ എളുപ്പത്തില്‍ നടത്താം. നമ്മുടെ ഫോട്ടോഷോപ്പിലും ഇത് സാധ്യമാണ്.

സാധാരണ കാമറ ഉപയോഗിച്ച് വളരെ വിശാലമായ കാഴ്ചകള്‍ പകര്‍ത്തുക സാധ്യമല്ല.  അതിനാല്‍ ഒരു സ്ഥലത്തിന്റെ പനോരമ തയ്യാറാക്കാന്‍ ആ സ്ഥലത്തിന്റെ വിവിധ ഭാഗങ്ങളുടെ  ധാരാളം ഫോട്ടോകള്‍ എടുത്ത ശേഷം അവ മെര്‍ജ് ചെയ്യുകയാണ് പതിവ്‌. എത്ര അധികം ഫോട്ടോകള്‍ ഉപയോഗിക്കുന്നുവോ അത്രയും ചിത്രത്തിന്റെ മികവ് കൂടും. ഒരു ഫോട്ടോയുടെ വളരെ ചെറിയ ഒരു ഭാഗമാണ് ഉപയോഗിക്കുക.










 ഇങ്ങനെ ധാരാളം ഫോട്ടോകള്‍ കൂട്ടിച്ചേര്‍ത്ത് ഒരു വലിയ ചിത്രമാക്കുന്നു. ഒരു പനോരമ തയാറാക്കുന്നതിനിടയില്‍ ഉള്ള ചിത്രം താഴെ കാണാം.



ഇങ്ങനെയൊക്കെയാണ് പനോരമകള്‍ നിര്‍മ്മിക്കുന്നത്. ഇനി മനോഹരമായ ചില പനോരമകള്‍  കാണാന്‍ താഴെ ലിങ്കുകളില്‍ ക്ലിക്കൂ....

ക്ളിക്കുവിന്‍ തുറക്കപ്പെടും എന്നാണല്ലോ...

ഇന്ത്യാ ഗേറ്റ് 
ചാര്‍മിനാര്‍ 
ഗോല്‍ക്കൊണ്ട ഫോര്‍ട്ട് ഹൈദരാബാദ് 
രാജ് ഘട്ട് 
ബുര്‍ജ്‌ ഖലീഫ ദുബായ്
പൂക്കോട്ട് തടാകം വയനാട്‌  
ലോട്ടസ് ടെമ്പിള്‍ 
ബുദ്ധ പ്രതിമ (ഹുസൈന്‍ സാഗര്‍ തടാകം, ഹൈദരാബാദ്)


കടപ്പാട് --

കെ പി സുകുമാരന്‍ സാറിന്റെ ബ്ലോഗില്‍ നിന്നാണ്  പനോരമകളുടെ ഈ സൈറ്റ്‌ ആദ്യമായി കണ്ടത്‌. ഇങ്ങനെ പല രസകരമായ കാര്യങ്ങളും അദ്ദേഹം പോസ്റ്റ്‌ ചെയ്യാറുണ്ട്. അദേഹത്തെ ഇവിടെ വായിക്കാം.

Wednesday, November 3, 2010

തെരെഞ്ഞെടുപ്പിന്റെ ബാക്കിപത്രം

പതിവുപോലെ കൊട്ടും കുരവയും ആഘോഷങ്ങളുമൊക്കെയായി തെരഞ്ഞെടുപ്പ് കഴിഞ്ഞു. യു ഡി എഫിന്റെ നേതാക്കളെ പോലും അമ്പരപ്പിക്കുന്ന വിജയം അവര്‍ക്ക്‌ കിട്ടി. എന്നാല്‍ ഇടതുപക്ഷത്തിന്റെ അടിത്തറക്ക് ഒരു കുഴപ്പവുമില്ലെന്നും നില മെച്ചപ്പെടുകയാണ് ഉണ്ടായതെന്നും പിണറായി വിജയന്‍ .

യഥാര്‍ത്ഥത്തില്‍ പഞ്ചായത്ത്‌ തെരെഞ്ഞെടുപ്പില്‍ വിഷയമാവേണ്ട കാര്യങ്ങള്‍ ഒന്നുംതന്നെ ഇത്തവണ പേരിനുപോലും ചര്‍ച്ച ചെയ്യപ്പെട്ടില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടികളും പത്രങ്ങളും ചാനലുകളും മല്‍സര ബുദ്ധിയോടെ പ്രവര്‍ത്തിച്ചു.  തെരഞ്ഞെടുപ്പ് നടന്നത് തദ്ദേശസ്ഥാപനങ്ങളിലേക്കാണെങ്കിലും ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെന്നപോലെ തികഞ്ഞ രാഷ്ട്രീയ പ്രചാരണങ്ങളാണ് നടന്നത് . സഭ രാഷ്ട്രീയത്തില്‍ ഇടപെടാമോ? തോമസ്‌ ഐസകും സതീശനും നടത്തിയ സംവാദത്തില്‍ ആര് ജയിച്ചു? മാര്‍ട്ടിനു  സി പി എമ്മുമായാണോ കോണ്ഗ്രസ്സുമയാണോ കൂടുതല്‍ അടുപ്പം? വര്‍ഗീയ കക്ഷികളുടെ കൂടെ ആരൊക്കെ എവിടെയൊക്കെ കൂട്ട് കൂടി ? മഞ്ഞളാം കുഴി അലി സിപിഎമ്മില്‍ നിന്ന് പോയത്‌ എന്തിനാണ്? അലി കീടമാണോ അതോ കുഞ്ഞാലിക്കുട്ടി സായ്‌വ് പറഞ്ഞപോലെ സുന്ദരനാണോ? എന്നിത്യാദി കാര്യങ്ങളില്‍ ഗവേഷണം നടത്തികൊണ്ടിരിക്കുന്നവര്‍ക്ക് പഞ്ചായത്തിലെ റോഡിന്റെയും കിണറിന്റെയും കാര്യം പറയാന്‍ സമയം കിട്ടിയില്ലെങ്കില്‍ അവരെ കുറ്റം പറഞ്ഞുകൂടാ.. ആനക്കാര്യത്തിനിടക്കാണോ നിന്റെ ഒരു ചേനകാര്യം ? ഒന്ന് പോടേ...രാഷ്ട്രീയാതീതമായി ജനകീയ പ്രശ്‌നങ്ങളുടെ പരിഹാരവും വികസനവുമാണ് ത്രിതല പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പില്‍ ഇഷ്യൂ ആവേണ്ടതെന്നൊക്കെ ഓര്‍ഡിനന്‍സില്‍ പറഞ്ഞിരിക്കും, ഗാന്ധി സ്വപ്നം കണ്ടിരിക്കും. പക്ഷെ അതിനൊന്നും ഞങ്ങള്‍ക്ക്‌ മനസ്സില്ല(എല്ലാ സ്വപ്നവും നടക്കാനുള്ളതാണോ! ). ജനങ്ങള്‍ക്ക് കടിച്ചു പറിക്കാന്‍ തല്ക്കാലം ചില വിഷയങ്ങള്‍ എറിഞ്ഞു കൊടുത്താല്‍ മതി. ബാകി ചാനലുകളും പത്രങ്ങളും നോക്കിക്കോളും.

നേരാംവണ്ണം കുടിവെള്ളം കിട്ടാത്ത പ്രദേശങ്ങള്‍ കേരളത്തിലുണ്ടെന്നു കേട്ടപ്പോള്‍ എനിക്ക് അത്ഭുതമായിരുന്നു. നാട്ടിലെ എന്റെ സുഹൃത്ത് വിളിച്ചപ്പോള്‍ പറഞ്ഞു എന്റെ വാര്‍ഡിലും അങ്ങനെ ഒരു പ്രദേശം ഉണ്ടെന്ന്. വേനല്‍ക്കാലത്ത്‌ ദീര്‍ഘദൂരം നടന്നാണ് അവര്‍ വെള്ളം കൊണ്ടുവരുന്നത്. വോട്ട് ചോദിക്കാനെത്തുന്നവരോട് അവര്‍ക്ക്‌ ഒന്നേ ചോദിക്കാനുള്ളൂ ഞങ്ങള്‍ക്ക്‌ വേനലില്‍ വെള്ളം കിട്ടാന്‍ വല്ല സംവിധാനവും പഞ്ചായത്തിനു ചെയ്യാന്‍ കഴിയുമോ? ഈ നാട്ടുകരോടാണ്   സഭയുടെ രാഷ്ടീയ ഇടപെടലും അലിയുടെ ഗ്ലാമറും  പറയുന്നത്. ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യരുത്‌ എന്നല്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വിഷയം ആകാന്‍ പാടില്ലാത്തതാണ് ഇത്. നിയമസഭാ തെരെഞ്ഞെടുപ്പോ ലോകസഭാ തെരെഞ്ഞെടുപ്പോ  ഒക്കെ ആണെങ്കില്‍ ഓക്കേ.കക്ഷി രാഷ്ട്രീയ അതിപ്രസരം ഒഴിവാക്കാന്‍  ആന്ധ്രയിലൊക്കെ പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ക്ക് പാര്‍ട്ടി ചിഹ്നങ്ങള്‍ (കൈപത്തി, അരിവാള്‍ചുറ്റിക) ഉപയോഗിക്കാറില്ലത്രേ .

ജനാധിപത്യം അതിന്റെ ശരിയായ ലക്ഷ്യത്തില്‍ എത്തിക്കാന്‍  ജനങ്ങളെ പ്രാപ്തരാക്കേണ്ടതുണ്ട് .  ഇതില്‍ മാധ്യമങ്ങളുടെ പങ്ക് വലുതാണ്‌. ജന വികാരം രേഖപ്പെടുത്തുക എന്നതിനപ്പുറം നല്ല കാര്യങ്ങള്‍ക്ക് വേണ്ടി ജന വികാരം രൂപപ്പെടുത്തുക എന്ന തലത്തിലേക്ക്‌ എത്തേണ്ടതുണ്ട്.
പൊതുജനം കഴുതയാണെന്നു ആരോ പറഞ്ഞിട്ടുണ്ട്. ജനങ്ങളെ രാഷ്ട്രീയ പാര്‍ട്ടികള്‍ അങ്ങനെ ആക്കുകയാണ്. അതിനെ ഒരു നല്ല കഴുത ആക്കാനെങ്കിലും നമുക്ക്‌ ശ്രമിക്കാം.

വാല്‍കഷ്ണം --

കാലങ്ങളായി ലീഗിന്റെ ചിഹ്നമാണ് കോണി. വോട്ടു ചെയ്ത് പുറത്തിറങ്ങിയ വൃദ്ധ ലീഗുകാരനോട്:    "മോനേ.. ബാലറ്റ് പേപ്പര്‍ കണ്ടപ്പോള്‍ ന്റെ നെഞ്ച് ആളിപ്പോയി. പടച്ചോനേ... നമ്മുടെ കോണിയതാ മറിഞ്ഞു കിടക്കുന്നു! ഞാന്‍ പിന്നെ ഒന്നും നോക്കീല..അതിനു തന്നെ കുത്തി..."
ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് റെയില്‍ പാളം ചിഹ്നമായതാണ് പണി പറ്റിച്ചത്. സാമാന്യം വോട്ട് 'മറിഞ്ഞു കിടന്ന കോണി'ക്ക് കിട്ടി എന്നാണ്  കേള്‍ക്കുന്നത്.

Monday, November 1, 2010

IIT കഥ പറയുമ്പോള്‍ ........

"The United States imports oil from Saudi Arabia, cars from japan, TVs from Korea, and whiskey from Scotland. So what do we import from India? We import people, really smart people. They seems to share a common credential, they are graduates of Indian Institute of Technology, better known as IIT."
IIT യെ കുറിച്ച BBC ഡോകുമെന്ററി തുടങ്ങുന്നത് ഇങ്ങനെയാണ്.

പക്ഷെ ഇതായിരുന്നില്ല IIT തുടങ്ങുമ്പോള്‍ രാഷ്ട്ര ശില്‍പ്പികളുടെ മനസ്സില്‍ ഉണ്ടായിരുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം, ഇന്ത്യയുടെ സങ്കേതിക വളര്‍ച്ചക്ക്‌ ഉന്നത സാങ്കേതിക കലാലയങ്ങള്‍ ആവശ്യമാണെന്ന രാഷ്ട്ര നേതാക്കളുടെ സങ്കല്‍പത്തില്‍ നിന്നാണ് IIT എന്ന ആശയം രൂപം കൊള്ളുന്നത്. ഇന്ത്യയെ സാങ്കേതിക മികവില്‍ ലോകത്തിന്‍റെ മുന്‍നിരയിലെത്തിക്കാന്‍ IIT കള്‍ക്ക്‌ സാധിക്കും എന്ന് അവര്‍ കണക്കുകൂട്ടി. അങ്ങനെ IIT എന്ന ആശയത്തെ കുറിച്ച് പഠിക്കാന്‍ ഒരു കമ്മറ്റി നിയോഗിക്കപ്പെട്ടു. അന്നത്തെ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ബി സി റോയ്‌ അതിലെ പ്രധാനപ്പെട്ട ഒരു അംഗമായിരുന്നു. രാജ്യത്തിന്റെ നാലു ദിക്കിലും ഓരോ IIT സ്ഥാപിക്കാനാണ് കമ്മറ്റി നിര്‍ദേശിച്ചത്.

അങ്ങനെ ആദ്യ IIT ഖരഗ്‌പൂരില്‍(1951) സ്ഥാപിതമായി. സ്വാതന്ത്ര്യസമര സേനാനികളെ തടവിലിടാന്‍ ബ്രിടീഷുകാര്‍ ഉപയോഗിച്ചിരുന്ന ഹിജ്‌ലി ജയിലാണ് ആദ്യ IIT ആയി മാറിയത്‌. ഭഗത് സിംഗ് ഉള്‍പ്പെടെ പ്രശസ്തരായ പലരും ഇവിടെ ജയില്‍ വാസം വരിച്ചിട്ടുണ്ട്. അന്യായമായും അകാരണമായും സ്വാതന്ത്ര്യസമര സേനാനികളെ ഒരിക്കല്‍ കൂട്ടത്തോടെ വെടിവച്ചുകൊന്ന ചരിത്രവും ഹിജ്‌ലി ജയിലിനു പറയാനുണ്ട്. ഇന്ത്യയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് അവിടെ നിന്ന് തുടങ്ങണമെന്ന് നെഹ്‌റു ആഗ്രഹിച്ചു. അതുകൊണ്ടാണ് IIT ഖരഗ്‌പൂരില്‍ ആദ്യ convocationല്‍ പങ്കെടുത്തുകൊണ്ട് നെഹ്‌റു ഇങ്ങനെ പറഞ്ഞത്‌ "Here in the place of that Hijli Detention Camp stands the fine monument of India, representing India's urges, India's future in the making. This picture seems to me symbolical of the changes that are coming to India"


( IIT ഖരഗ്‌പൂര്‍ ആയി മാറിയ ഹിജ്‌ലി ജയില്‍)

അതിനു ശേഷം റഷ്യയുടെ സഹായത്തോടെ IIT Bombay (1958)സ്ഥാപിച്ചു. ശീത യുദ്ധം നടക്കുന്ന ആ കാലത്ത്‌ റഷ്യന്‍ സഹായത്തോടെ IIT ഉണ്ടാക്കിയത് അമേരിക്കക്ക് പിടിച്ചില്ല. അവരും സഹായം വാഗ്ദാനം ചെയ്തു. അങ്ങനെ IIT Kanpur (1959) ഉണ്ടായി. ജര്‍മന്‍ സഹായത്തോടെയാണ് IIT Madras (1959) ഉണ്ടായത്‌. ഇപ്പോള്‍ IIT Hyderabad ഉണ്ടായിക്കൊണ്ടിരിക്കുന്നത് ജപ്പാന്‍ സഹകരണത്തോടെയും.


(IIT Madras ലെ ഹോസ്റ്റല്‍ മെസ്സ് )

വളരെ ഉയര്‍ന്ന നിലവാരത്തിലുള്ള ജീവിത സൌകര്യങ്ങളാണ് IITയില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഒരുക്കിയിരിക്കുന്നത്. വിശാലമായ, എല്ലാ വിധ സൌകര്യങ്ങളോടും കൂടിയ കാമ്പസ്‌, മുഴു സമയ ഇന്റര്‍നെറ്റ്, അങ്ങനെ തുടങ്ങി കാമ്പസില്‍ ബസ്സ് തൊട്ടു ചികിത്സ വരെ സൗജന്യമാണ്. ഒരു വിദ്യാര്‍ത്ഥിക്ക് ചെലവാകുന്നതിന്റെ 20 ശതമാനം മാത്രമാണ് വിദ്യാര്‍ത്ഥിയില്‍ നിന്ന് ഈടാക്കുന്നത്. ബാകി 80 ശതമാനവും ഗവണ്‍മെന്റ്‌ സബ്സിഡി നല്‍കുകയാണ്.

സാമൂഹികമായും സാമ്പത്തികമായും ഉയര്‍ന്നവര്‍ ആണ് കൂടുതലും IIT കളില്‍ എത്തുന്നത്. പ്രവേശന പരീക്ഷ കടന്നുവരാന്‍ വളരെ നല്ല കോചിങ്ങും മറ്റും വേണം എന്നതുതന്നെ കാരണം. പാവപ്പെട്ടവന് താങ്ങാവുന്ന ഒരു സംഗതിയല്ല അത്. സമൂഹത്തിലെ പാവപ്പെട്ടവനും കീഴ്ജാതിക്കാരനും IIT ഇന്നും ഒരു സ്വപ്നമായി തുടരുന്നു. ഇപ്പോള്‍ റിസര്‍വേഷന്‍ ഒക്കെ ഉണ്ട്. റിസര്‍വേഷന്‍ എന്നും ഒരു വിവാദ വിഷയമാണ്. ഇപ്പോള്‍ അതിലേക്ക് കടക്കുന്നില്ല.

IITകളിലെത്തുന്നവരുടെ സാമ്പത്തിക നിലവാരം മനസ്സിലാക്കാന്‍ നല്ല ഒരു ഉദാഹരണം ഞാന്‍ പറയാം. IIT Madrasലും IIT Kharagpurലും Cafe Coffee Day(CCD) ഞാന്‍ കണ്ടിട്ടുണ്ട്. CCD സാധാരണക്കാരന്റെ ചായക്കട അല്ല. അവിടെ ഒരു കട്ടന്‍ കാപ്പിക്ക് മുപ്പത്‌ രൂപയോളമാകും. അതാണെന്നു തോന്നുന്നു അവിടത്തെ വില കുറഞ്ഞ ഇനം. ഇത്തരം ഒരു ഷോപ്പ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ ലാഭകരമായി നടന്നുപോകുന്നു എങ്കില്‍ അവിടത്തെ വിദ്യാര്‍ത്ഥികളുടെ സാമ്പത്തിക നിലവാരത്തെ കുറിച്ച് നിങ്ങള്‍ക്ക്‌ ഊഹിക്കാം. ഞാന്‍ CCDക്ക് എതിരൊന്നുമല്ല. IIT Madrasലെ എന്റെ ഇഷ്ട സ്ഥലങ്ങളില്‍ ഒന്നാണത്. :-)

എടുത്തു പറയേണ്ട ഒരു സംഗതി IIT യിലെ work culture ആണ്. ഇവിടെ പഠനത്തിനും ഗവേഷണത്തിനും രാത്രിയോ പകലോ എന്ന വ്യത്യാസമില്ല. നമ്മുടെ സാധാരണ കോളേജുകള്‍ വൈകുന്നേരം അഞ്ചുമണി കഴിഞ്ഞാല്‍ ശൂന്യമാകും. എന്നാല്‍ IIT എപ്പോഴും സജീവമാണ്. വിദ്യാര്‍ത്ഥികള്‍ മാത്രമല്ല അധ്യാപകരും അധ്യയന സമയം കഴിഞ്ഞും ലാബില്‍ കാണും. ഇപ്പോള്‍ ഞാനിരിക്കുന്ന ഖരഗ്‌പൂരിലെ VLSI ലാബ് പൂട്ടാറെയില്ല. ഏത്‌ പാതി രാത്രിക്കും അതില്‍ ആളുണ്ടാകും.

വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്വാതന്ത്ര്യം ആണ് മറ്റൊരു സവിശേഷത. ഇവിടെ നിങ്ങള്‍ സര്‍വത്ര സ്വതന്ത്രരാണ്. നിങ്ങളെ ഭരിക്കാന്‍ ആരും വരില്ല. നിയമങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടിയാണ്. നിങ്ങള്‍ നിയമത്തിനു വേണ്ടിയല്ല.

IIT വിദ്യാര്‍ഥികളുടെ സാമൂഹിക അവബോധമാണ് മറ്റൊരു പ്രശ്നം. സാധാരണ ആള്‍ക്കാരുടെ ധാരണ ഇവര്‍ മുഴുവന്‍ പുസ്തക പുഴുക്കളും പുറം ലോകത്തെ കുറിച്ച് അറിവില്ലാത്തവരും ആണെന്നാണ്. ആ ധാരണ ശരിയല്ല. എല്ലാ വിധത്തിലുള്ള ആള്‍ക്കാരും ഇതിനകത്തുണ്ട്. നല്ല സാമൂഹിക രാഷ്ട്രീയ അവബോധമുള്ളവരും ഇതൊന്നുമില്ലാത്തവരും ഇതൊന്നും വേണ്ടെന്നു വാദിക്കുന്നവരും എല്ലാം.

ലോകത്തിലെ ഏറ്റവും നല്ല അമ്പതു കോളേജുകളില്‍ എത്താനൊന്നും IIT കള്‍ക്ക്‌ കഴിഞ്ഞില്ലെന്കിലും സാങ്കേതികമായി വളരെ ഉയര്‍ന്ന നിലവാരമുള്ള എഞ്ചിനീയര്‍മാരെ സ്ര്ഷ്ടിക്കാന്‍ IIT കള്‍ക്ക്‌ കഴിഞ്ഞു എന്ന് നിസ്സംശയം പറയാം. വിദേശത്തുള്ളതും സ്വദേശത്തുള്ളതുമായ ഒട്ടുമിക്ക എല്ലാ കമ്പനികളുടെയും ഗവേഷണങ്ങളുടെയും തലപ്പത്തുള്ളവര്‍ ഇവരാണ്. പക്ഷെ ഇത് ഇന്ത്യക്ക്‌ എത്രത്തോളം ഗുണകരമായി എന്ന് ചിന്തിക്കുന്നത് നല്ലതാണെന്ന് തോന്നുന്നു. അങ്ങനെ ചിന്തിക്കാത്തവരും ഉണ്ട്. എന്തിനു ഇത്ര ദേശീയ വാദിയാവുന്നു? ലോകത്തിനു ഗുണമുണ്ടോ എന്ന് നോക്കിയാല്‍ പോരെ എന്നതാണ് അവരുടെ പക്ഷം.
IIT ബിരുദ ധാരികളില്‍ 1/3 ആണ് ഇന്ത്യയില്‍ ജോലി ചെയ്യുന്നത്. ബാക്കി 2/3ഉം വിദേശത്തേക്ക്‌ പോവുകയാണ് (മിക്കവാറും US ) എന്നാണ് പറയപ്പെടുന്നത്. ഇങ്ങനെ വിദേശത്തു പോവുന്നവരെ കൊണ്ട് രാജ്യത്തിനു യാതൊരു ഗുണവുമില്ലെന്നു കരുതരുത്‌. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതില്‍ ഇവരടക്കമുള്ള പ്രവാസികള്‍ വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പക്ഷെ ഇതില്‍ പരിമിതമാണോ അവരുടെ ഉത്തരവാദിത്തം? അല്ലെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷെ ഇന്ത്യയില്‍ അവര്‍ക്ക്‌ ഏതാത്തോളം അവസരങ്ങള്‍ ഉണ്ട് എന്നതും ഒരു വലിയ പ്രശ്നമാണ്.

കമ്പനികളില്‍ ജോലി ചെയ്യാന്‍ വേണ്ടി മാത്രമല്ല വിദേശത്തു പോകുന്നത്. ധാരാളം പേര്‍ ഉന്നത വിദേശ യൂണിവേഴ്സിറ്റികളില്‍ ടീച്ചിംഗും റിസര്‍ച്ചും നടത്തുന്നു. എന്ന് മാത്രമല്ല, പല പ്രശസ്ത യൂനിവേര്‍സിറ്റികളിലെയും വന്‍തോക്കുകള്‍ ആണിവര്‍ . ലോകപ്രസിദ്ധമായ പല റിസര്‍ച്ച് ഗ്രൂപിന്റെയും പ്രധാന ഘടകം ഇവരാണ്. പക്ഷെ, ഇതിന്റെയൊന്നും ക്രെഡിറ്റ് ഇന്ത്യക്ക്‌ കിട്ടുന്നില്ല. ഗവേഷണങ്ങളിലും മറ്റു കണ്ടുപിടുത്തങ്ങളിലും അമേരിക്ക മുന്നില്‍ നില്‍ക്കുന്നു എന്ന് പറയുമ്പോള്‍ , ഇന്ത്യ വളര്‍ത്തിയ ഇന്ത്യയുടെ മക്കളാണ് അതില്‍ വലിയൊരു പങ്ക് വഹിക്കുന്നത് എന്നാ അറിവ്‌ ഒരേ സമയം അഭിമാനകരവും അതേസമയം നിരാശജനകവുമാണ്.

IIT അതിന്റെ ദൌത്യം നിറവേറ്റിയോ ഇല്ലേ എന്ന് വിധി പറയാന്‍ ഞാന്‍ ആളല്ല. അത് ഈ കുറിപ്പിന്റെ ലക്ഷ്യവുമല്ല. മനസ്സില്‍ തോന്നിയ ചിലത് കുറിച്ചു എന്നുമാത്രം. നെഹ്‌റുവിന്റെ മുമ്പ്‌ ഉദ്ധരിച്ച പ്രസംഗത്തിന്റെ മറ്റൊരു ഭാഗം കൂടി ശ്രദ്ധയില്‍ പെടുത്തികൊണ്ട് ഇത് അവസാനിപ്പിക്കാം. "your director i think, or someone said something about employment of the graduates who go out of the institute. If we take all the trouble to put up this expensive institute, train up people here and then do not utilizes the services of those people, then there is something very wrong about the government apparatus, or whoever supposed to deal with this matter, or the planning commission or whatever it is...."

പിന്‍മൊഴി--

താറാവ് അടയിരിക്കുമോ എന്നെനിക്കറിയില്ല. എന്റെ വീട്ടില്‍ താറാവിന്റെ മുട്ട കോഴിക്ക്‌ അടയിരിക്കാന്‍ വച്ച്കൊടുത്തത്‌ ഓര്‍ക്കുന്നു. മുട്ട വിരിഞ്ഞു ദിവസങ്ങള്‍ക്ക് ശേഷം തള്ളക്കോഴി കുഞ്ഞുങ്ങളുമായി പുറത്തിറങ്ങിയപ്പോള്‍ മുന്നില്‍ മഴ പെയ്തു വെള്ളം നിറഞ്ഞ, വിശാലമായ ഒരു കുളം. താറാവിന്റെ കുഞ്ഞുങ്ങള്‍ ഉടനെ ഇറങ്ങി നീന്തി... അക്കരെക്ക്..
താന്‍ അടയിരുന്ന് വിരിയിചെടുത്ത കുഞ്ഞുങ്ങള്‍ നീന്തി അകലുന്നത് കണ്ടു നിസ്സഹായതയോടെ തള്ളക്കോഴി ഇക്കരെ..


Tuesday, October 26, 2010

ഹിന്ദി മേം ബോലിയേ....

ഹൈദരാബാദിലെ എന്റെ ആദ്യ നാളുകള്‍ .. വില പേശാതെ ഒരു സാധനവും വാങ്ങിക്കാന്‍ വയ്യ. നിങ്ങള്‍ക്ക്‌ തെലുങ്കോ ഹിന്ദിയോ അറിയില്ലെങ്കില്‍ നാലിരട്ടി വിലക്ക് സാധനങ്ങള്‍ വാങ്ങേണ്ടി വരും. എനിക്കാണെങ്കില്‍ തെലുങ്ക്‌ ഒട്ടും അറിയില്ല.  ഹിന്ദി ആണെങ്കില്‍ പണ്ട് സ്കൂളില്‍ പഠിച്ചതുകൊണ്ട് "ഥോഡാ ഥോഡാ " മാത്രമേ അറിയൂ.

വിലപേശല്‍ ഒഴിവാക്കാനായി ബിഗ്‌ ബസാറില്‍ പോയി. ചെന്ന് കയറിയ ഉടനെ ഒരു പെണ്‍കുട്ടി ഒരു നോടീസുമായി വന്നു തുരുതുരുന്നനെ എന്തൊക്കെയോ പറയാന്‍ തുടങ്ങി. ഇതേതു ഭാഷ എന്നറിയാതെ ഞാന്‍ പരുങ്ങി. ഇടക്കെപ്പോഴോ ഓഫര്‍ എന്ന് പറഞ്ഞപ്പോള്‍ എനിക്ക് കാര്യം മനസ്സിലായി. ഞാന്‍ എല്ലാ വിനയവും ആവാഹിച്ച് പറഞ്ഞു "ഹിന്ദി മേം ബോലിയേ..." (ഹിന്ദിയില്‍ പറയൂ)
എനിക്ക് കുറച്ചെങ്കിലും അറിയാവുന്നത് ഹിന്ദിയാണല്ലോ !
അവള്‍ തെല്ലുനേരത്തെക്ക് നിശബ്ദമായി എന്നെ നോക്കി നിന്നു.. എന്നിട്ട് ദയനീയമായ സ്വരത്തില്‍ പറഞ്ഞു "ഹിന്ദി മേം ഹീ ബോല്‍ രഹാഹും! " (ഹിന്ദിയില്‍ തന്നെയാണ് പറയുന്നത്)

Wednesday, October 13, 2010

പൊന്നുരുക്കുന്നേടത്ത് പൂച്ചക്കല്ലാതെ മറ്റാർക്കാണ് കാര്യം?


സിവിക് ചന്ദ്രൻ  രചിച്ച ഒരു നാടകമാണ്  " പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം?". നിലവിലെ കക്ഷി രാഷ്ട്രീയ ചെളിക്കുണ്ടില്‍ വിമോചന സ്വപ്നം പോലും നഷ്ടപ്പെട്ടു, ഇടതുകാലിലെ മന്ത് വലതിലെക്കും പിന്നെ തിരിച്ചും മാറ്റികൊണ്ടിരിക്കുന്ന ജനങ്ങളോട് അവരുടെ നിലപാട് പുന പരിശോധിക്കാനും ജനാധിപത്യത്തിലെ ജനങ്ങളുടെ അധികാരത്തെക്കുറിച്ച്‌ ബോധവാന്മാരാവാനും ആഹ്വാനം ചെയ്യുന്ന നല്ല ഒരു നാടകമാണത്.

രാഷ്ട്രീയക്കാര്‍ക്ക്‌ വിനയം കൈവരുന്ന, സ്ഥലകാല ബോധാമുണ്ടാവുന്ന(election time)സമയമാണല്ലോ ഇത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കുകയാണ്. ഇന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളിലാണ് എന്ന് മനസ്സിലാക്കിയ ഗാന്ധിയുടെ സ്വപ്നമായിരുന്നു ഗ്രാമസ്വരാജ്. യദാര്‍ത്ഥ വികസനം ഗ്രാമ സ്വരാജിലൂറെ മാത്രമേ നടപ്പാവൂ എന്നും ഗാന്ധി കരുതി.
ഒരു രാഷ്ട്രത്തിനു മുഴുവനായി ഒരു വികസന സങ്കല്‍പം എന്നതിന് പകരം ഓരോ ഗ്രാമത്തിനും അതിന്റെ സാധ്യതകളും പരിമിതികളും പരിഗണിച്ചുകൊണ്ടുള്ള ഒരു വികസനം എന്നതായിരുന്നു അത്.
ഭരണ ഘടനയിലെ 73, 74 ഭേദഗതികള്‍ പഞ്ചായത്തിനെ കുറിച്ചുള്ളതായിരുന്നു
1995 ല്‍ പഞ്ചായത്ത്‌ -നഗരപാലിക ബില്‍ കേരള നിയമസഭ പാസാക്കി. പഞ്ചായത്ത്‌ കക്ഷി രാഷ്ട്രീയ കളിക്കുള്ളതല്ല പകരം യദാര്‍ത്ഥ ജനസേവനത്തിനുള്ളതാണ് എന്ന് സിദ്ധാന്തിക്കുന്നതാണ് ആ ബില്‍. അതിന്റെ അടിസ്ഥാനത്തില്‍ 1997-98 സാമ്പത്തിക വര്ഷം മുതല്‍ സംസ്ഥാനത്തിന്റെ മൊത്തം ബജറ്റിന്റെ മൂന്നിലൊന്ന് തുകയും നല്‍കുന്നത് പഞ്ചായത്തുകള്‍ക്കാണ്.  പക്ഷെ കുരങ്ങിന്റെ കയ്യില്‍ പൂമാല എന്ന പോലെയാണ് ഇത് ഭവിച്ചത്.

മിക്ക പഞ്ചായത്തുകളും ഇവ വേണ്ട പോലെ ഉപയോഗിച്ചില്ല എന്നാണു കണക്കുകള്‍ കാണിക്കുന്നത്.( ഏതാണ്ട്  25-30% ) മാത്രമാണ് ഉപയോഗിക്കുന്നത് . ബാക്കി ഫണ്ട് ലാപ്സായിപോകുകയാണ്. ഈ ഫണ്ട് നികുതിപ്പണം മാത്രമല്ല, ഭീമമായ പലിശ നല്‍കി രാഷ്ട്രം കടം വാങ്ങുന്ന ഫണ്ട് ആണ് എന്നും കൂടി ഓര്‍ക്കണം. എന്നുമാത്രമല്ല നടപ്പാക്കുന്ന എല്ലാ പദ്ധതിയിലും അഴിമതി, മുകള്‍ത്തട്ടിലെ നേതാക്കള്‍ തൊട്ട് താഴെ തട്ടിലെ ഉദ്യോഗസ്ഥനും കോണ്ട്രാക്ടര്‍ക്കും .. അങ്ങനെ  ഓരോരുത്തര്‍ക്കും വിഹിതം.
ഇതല്ലാം കഴിഞ്ഞു ജനത്തിനു കിട്ടുന്ന നക്കാപിച്ച കാശ് കൊണ്ട് എന്ത് വികസനം നടത്താനാണ്? അങ്ങനെ പദ്ധതികള്‍ പാതി വഴിയില്‍ കിടക്കും. എന്റെ ഒരു അടുത്ത സുഹൃത്ത് ഈയിടെ പറഞ്ഞത് "രാഷ്ട്രീയക്കാര്‍ കുറച്ച് അഴിമതി നടത്തിയാലും വേണ്ടില്ല വല്ല വികസന പ്രവര്‍ത്തനവും നത്തിയാല്‍ നല്ലത്" എന്നാണ്. അഴിമതി രഹിത വികസനം എന്നത് അസാധ്യമാണ് എന്ന് പലരും വിശ്വസിക്കുന്നു. അഥവാ അനുഭവങ്ങള്‍ അവരെ അങ്ങനെ വിശ്വസിക്കാന്‍ നിര്‍ബന്ധിക്കുന്നു.

അസഹനീയമായ മറ്റൊരു കാര്യം സ്വജനപക്ഷപാതം ആണ്. ജനങ്ങളുടെ ആവശ്യം പരിഗണിച്ചല്ല പാര്‍ട്ടിക്കാരുടെ ആവശ്യം പരിഗണിച്ചാണ് പദ്ധതികള്‍ അനുവദിക്കുന്നത്. പാവപ്പെട്ടവന്‍ തല ചായ്ക്കാന്‍ കൂരയില്ലതെയും കുടിവെള്ളമില്ലാതെയും കഷ്ടപ്പെടുമ്പോള്‍ പാര്‍ട്ടിക്കാര്‍ക്ക് കാര്യങ്ങള്‍ എല്ലാം സാധിച്ചു കിട്ടുന്നു. ഇ എം എസ് ഭാവന പദ്ധതി എന്ന് കേട്ടാല്‍ തോന്നും അത് പാര്‍ട്ടി ഫണ്ടില്‍നിന്നാണ് പണം നല്‍കുന്നത് എന്ന്. എന്റെയും നിങ്ങളുടെയും നികുതിയാണ് അത്. ഇടതും വലതും ഇവിടെ സമമാണ്. നായനാര്‍ ആണെന്ന് തോന്നുന്നു ഒരിക്കല്‍ ചോദിച്ചു "ഞങ്ങളുടെ പാര്‍ട്ടിക്കാര്‍ക്ക് ഞങ്ങള്‍ അധികാരത്തില്‍ ഉള്ള കാലതതല്ലാതെ പിന്നെ നിങ്ങളുടെ കാലത്ത്‌ കൊടുക്കുമോ ?" എന്ന്. ഇങ്ങനെയൊക്കെ ഒരു റോഡോ പാലമോ പണിതാല്‍ പിന്നെ ഫ്ലക്സ്‌ ബോഡിന്റെ പ്രളയമാണ്. വികസനത്തിന്റെ അവകാശം സ്ഥാപിക്കാന്‍.

ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ ഒരു പ്രത്യേകത സോളിഡാരിറ്റിയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും നേതൃത്വത്തില്‍ ജനകീയ വികസന മുന്നണികള്‍ മല്‍സരിക്കുന്നു എന്നതാണ്. ആകെ രണ്ടായിരത്തോളം സീറ്റില്‍ മാത്രമേ അവര്‍  മത്സരിക്കുന്നുള്ളൂ. അതില്‍ത്തന്നെ എത്ര എണ്ണത്തില്‍ ജയിക്കും എന്നതൊക്കെ കണ്ടറിയണം. പക്ഷെ അവര്‍ ഉയര്‍ത്തുന്ന ആശയങ്ങള്‍ വളരെ ശ്രദ്ധേയമാണ്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഒരു കൂട്ടയ്മ ഓരോ പ്രദേശത്തും ഉണ്ടാവേണ്ടതുണ്ട്. അവര്‍ പറയുന്ന പ്രധാന കാര്യങ്ങള്‍ ഇവയാണ്.
--------------------------------------------------------
1.            വികസനപ്രവര്‍ത്തനങ്ങളും പദ്ധതികളും ഏറ്റെടുത്ത് നടത്തുന്നത് ജനകീയ സമിതികളായിരിക്കണം.കോണ്‍ട്രാക്ടര്‍മാരെയും മറ്റു ഇടത്തട്ടുകാരെയും പൂര്‍ണ്ണമായും മാറ്റി നിര്‍ത്തണം. അവയുടെ സുഗമമായ നടത്തിപ്പിന് എഞ്ചിനീയര്‍മാരോ മറ്റോ തടസ്സം നില്‍ക്കുകയാണെങ്കില്‍ അവരെ സമൂഹമദ്ധ്യത്തില്‍ തുറന്ന് കാണിക്കുകയും അവര്‍ക്കെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും വേണം.
2.            പദ്ധതി പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ പണം ജനങ്ങള്‍ക്കു വേണ്ടി ചെലവഴിക്കുന്നതാകയാല്‍ വിശദമായ കണക്ക് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും വിശദമായ കണക്ക് ജനങ്ങളുടെ മുമ്പില്‍ സമര്‍പ്പിക്കപ്പെടണം.
3.            പദ്ധതികള്‍ അനുവദിക്കുന്നതും നടപ്പാക്കുന്നതും ജനങ്ങളുമായി കൂടിയാലോചിച്ചു കൊണ്ടായിരിക്കണം. വ്യക്തികളോ പാര്‍ട്ടിക്കാരോ കോണ്‍ട്രാക്ടറോ ആവരുത്.
4.            വ്യക്തികള്‍ക്ക് അനുവദിക്കപ്പെടുന്ന എല്ലാ സഹായങ്ങളും ലഭിക്കുന്നത് സമൂഹത്തിലെ ഏറ്റവും അര്‍ഹതപ്പെട്ടവര്‍ക്കായിരിക്കണം. അതിനായി ജനങ്ങളെ ഒരുമിച്ചു കൂട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കണം. ജാതി, മത, കക്ഷി, പാര്‍ട്ടി പരിഗണനകള്‍ക്ക് അതീതമായിരിക്കണം വ്യക്തികളുടെ തെരഞ്ഞെടുപ്പ്.
5.            ഇപ്പോള്‍ അനുവദിക്കപ്പെടുന്ന സംഖ്യയില്‍ ചെറിയ ശതമാനം മാത്രമേ ചെലവഴിക്കപ്പെടുന്നുള്ളു. ബാക്കിയൊക്കെയും ലാപ്സായി പോവുകയാണ്. ഭരിക്കുന്നവരുടെ ഗുരുതരമായ അശ്രദ്ധയും ആലസ്യവും അവഗണനയുമാണിതിനു കാരണം. ഈയവസ്ഥക്ക് അറുതിയുണ്ടാവണം.
6.            മദ്യം, മയക്കുമരുന്ന്, ലൈംഗിക അരാജകത്വം പോലുള്ള സാമൂഹിക തിന്മകളും കുറ്റകൃത്യങ്ങളും തടയുന്നതില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് സുപ്രധാന പങ്ക് വഹിക്കാന്‍് സാധിക്കും. ഇതില്‍ ഒരു വിധ അശ്രദ്ധയോ അവഗണനയോ ഉണ്ടാകാവതല്ല.
7.            വര്‍ഗ്ഗീയത, സാമുദായിക ധ്രുവീകരണം,ജാതി സംഘര്‍ഷം, രാഷ്ട്രീയ സംഘട്ടനങ്ങള്‍ പോലുള്ളവയ്ക്കെതിരെ ശക്തമായ ബോധവല്‍ക്കരണം സംഘടിപ്പിക്കണം. നാട്ടില്‍ സമാധാനവും ശാന്തിയും ഉറപ്പു വരുത്താന്‍ എല്ലാ വാര്‍ഡുകളിലും ഡിവിഷനുകളിലും മുഴുവന്‍ ജാതി, മത, സമുദായ, രാഷ്ട്രീയ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി സൌഹൃദവേദികളുണ്ടാക്കണം.
8.            വികസനത്തില്‍ പ്രാഥമികാവശ്യങ്ങള്‍ക്ക് മുഖ്യപരിഗണന നല്‍കുക.ഭക്ഷണം, വസ്ത്രം,പാര്‍പ്പിടം, വെള്ളം, വെളിച്ചം, വിദ്യാഭ്യാസം, ചികില്‍സ, തൊഴില്‍ പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായിരിക്കണം പ്രഥമ പരിഗണന.
9.            ഭരണനിര്‍വ്വഹണത്തിലെ സ്ത്രീ പങ്കാളിത്തം അര്‍ത്ഥപൂര്‍ണ്ണവും യാഥാര്‍ത്ഥ്യനിഷ്ഠവുമാണെന്ന് ഉറപ്പ് വരുത്തുക. അവരെ ബിനാമികളാക്കി പുരുഷന്മാര്‍ ഭരിക്കുന്ന അവസ്ഥക്ക് അറുതി വരുത്തുക.
10.          വികസനം പ്രകൃതിവിരുദ്ധമാവാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുക. പുഴകള്‍ക്കും തോടുകള്‍ക്കും കുളങ്ങള്‍ക്കും നീര്‍ചാലുകള്‍ക്കും വയലുകള്‍ക്കും മലകള്‍ക്കും പോറല്‍ പററാതിരിക്കാന്‍ ജാഗ്രത പാലിക്കുക.അവയൊക്കെ നമ്മെപ്പോലെ വരും തലമുറകള്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്ന ബോധം വളര്‍ത്തുക. വായുവിലും വെള്ളത്തിലും മണ്ണിലും വിണ്ണിലും വിഷം കലര്‍ത്താത്ത വികസനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കേണ്ടത്.കാര്‍ഷിക മേഖലക്ക് പ്രാധാന്യം നല്‍കുക.
-----------------------------------------------
ഇതില്‍ എനിക്ക് ഏറ്റവും ഇഷപ്പെട്ട കാര്യം ജന പങ്കാളിത്തത്തോടെയുള്ള വികസനം എന്നതാണ്. അതായത്‌  വീട് നിര്‍മ്മിക്കുന്നതിനും റോഡുണ്ടാക്കുന്നതിലും ജനങ്ങളും പങ്കെടുക്കുക അങ്ങനെ ചെലവ് കുറയ്ക്കാം എന്ന് മാത്രമല്ല പൊതു മുതലിനോട് പൗരന്‍മാര്‍ക്കുള്ള സ്നേഹം വളര്‍ത്തുകയും ചെയ്യാം. (പൊതുമുതല്‍ നശിപ്പിചാണല്ലോ വിപ്ലവ പാര്‍ട്ടികളുടെ പരിചയം ). ഇത് സോളിഡാരിറ്റി ചെയ്തുകാണിച്ച ഒരു മാതൃകയാണ്.  അവരുടെ സമ്മേളനത്തോടനുബന്ധിച്ച് പാവങ്ങള്‍ക്ക്‌ വീട് നിര്‍മ്മിച്ച് നല്‍കിയപ്പോള്‍  , നാല്‍പതിനായിരം രൂപ പിരിച്ചെടുത്ത്  പ്രവര്‍ത്തകരുടെ അധ്വാനവും ചേര്‍ത്ത്‌  ഒരു ലക്ഷത്തിന്റെയും ഒന്നര ലക്ഷത്തിന്റെയും വീടുകള്‍ നിര്‍മ്മിക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞു. ഇങ്ങനെ ഇ എം എസ് ഭവന ഫണ്ടില്‍ നിന്ന് കിട്ടുന്നത്  ഒരു ലക്ഷമാനെങ്കില്‍ നാട്ടുകാരുടെ അധ്വാനവും ചേര്‍ത്ത്‌  ഒന്നര ലക്ഷത്തിന്റെയും രണ്ടു ലക്ഷത്തിന്റെയും വീടുകള്‍ പണിയാന്‍ നമുക്ക്‌ കഴിയും.  ഒരു ലക്ഷം ഫണ്ട് കൊണ്ട് രണ്ടു ലക്ഷത്തിന്റെ വികസനം സാധ്യമാക്കണം.  ഇന്ന് തിരിച്ചാണ് നടക്കുന്നത്.

മറ്റൊരു നല്ല അനുഭവം കൂടി പങ്കുവെക്കുന്നത്  നന്നായിരിക്കും. കഴിഞ്ഞ ഇലക്ഷനില്‍തന്നെ ജനകീയ മുന്നണി പരീക്ഷണാടിസ്ഥാനത്തില്‍ മൂന്ന് വാര്‍ഡുകളില്‍ മത്സരിച്ച്  ജയിച്ചിരുന്നു. അതിലൊരു വാര്‍ഡു മെമ്പര്‍ക്ക്  റോഡുണ്ടാക്കാന്‍ 1,68,000  രൂപ  അനുവദിച്ചുകിട്ടി. അദ്ദേഹം 1,50,000  രൂപക്ക്‌  തന്നെ റോഡു പൂര്‍ത്തിയാക്കി ബാകി തുക പഞ്ചായത്തില്‍ തിരിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു. പഞ്ചായത്തിന് അതൊരു പുതിയ അനുഭവമായിരുന്നു. അവര്‍ തുക തിരിച്ചു വാങ്ങാന്‍ തയ്യാറായില്ല.  ആ തുകക്ക് കൂടി പിന്നീട് റോഡ്‌ നീളം കൂടി. ഒരു പക്ഷെ കേരളത്തിലെ ആദ്യത്തെ അനുഭവമായിരിക്കും ഇത്. ഫണ്ട് തികയുന്നില്ല എന്ന് പറഞ്ഞ് ധാരാളം പദ്ധതികള്‍ വഴിമുട്ടി നില്‍ക്കുന്ന നാടിലാണ് ഇതെന്നോര്‍ക്കണം.  നേരായ ആസൂത്രണവും സത്യസന്ധതയുമുണ്ടെങ്കില്‍ പലതും സാധ്യമാണ് എന്നാണ് ഇതിന്റെ പാഠം.

ഇലക്ഷനില്‍  ജയിച്ചാലും ഇലെങ്കിലും ഒരര്‍ത്ഥത്തില്‍ ജനകീയ മുന്നണികള്‍ വിജയിച്ചിരിക്കുന്നു. ഇതിനെ മാധ്യമം പത്രത്തോട് ഉപമിക്കാനാണ് എനിക്ക് താല്പര്യം.  വാര്‍ത്താ മാധ്യമ രംഗത്ത്‌ മാധ്യമം പത്രം നേടിയ വിജയം മാധ്യമത്തിനു കൂടുതല്‍ സര്‍ക്കുലേഷന്‍ ഉണ്ട്‌ എന്നതല്ല. മറിച്ച് അതിന്റെ ശൈലി കൊണ്ട് മുമ്പ്‌ മുഖ്യധാര പത്രങ്ങള്‍ അവഗണിച്ചിരുന്ന പല കാര്യങ്ങളെയും കണ്ടില്ലെന്ന് നടിക്കാനാകാത്ത സമ്മര്‍ദത്തിലേക്ക് ഇതര മുഖ്യധാരാ മാധ്യമങ്ങളെ കൂടി ചെന്നെത്തിച്ചു എന്നതാണ്.

ഇതുപോലുള്ള ഒരു മാറ്റമാണ് ജനകീയ വികസനമുന്നണികൊണ്ട് ഉണ്ടാവുക എന്ന് ഞാന്‍ കരുതുന്നു. അല്ലാതെ മത്സരിക്കുന്ന ആദ്യ തവണ തന്നെ ഗംഭീര വിജയം വരിക്കുക എന്നതൊക്കെ എളുപ്പമല്ല. വിശേഷിച്ചും അതിന്റെ പ്രവര്‍ത്തകര്‍ക്ക് ഇലക്ഷന്‍ പ്രചാരണം ആദ്യമായാണ്‌. പ്രചാരണത്തിലെ കാര്യങ്ങളും തന്ത്രങ്ങളും അവര്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.
പക്ഷെ ഇപ്പോള്‍ത്തന്നെ വികസന മുന്നണിക്കെതിരെ മത്സരിക്കാന്‍ പരമാവധി നല്ല വ്യക്തികളെ അന്വേഷിച്ചു രാഷ്ട്രീയ പാര്‍ട്ടികള്‍ പരക്കം പായുന്നത് നാം കണ്ടു. മുന്‍പ്‌ അവര്‍ ഏറ്റെടുക്കാന്‍ മടിച്ചിരുന്ന പല കാര്യങ്ങളും ഇനി അവര്‍ക്ക്‌ ഏറ്റെടുക്കേണ്ടിവരും. പാരിസ്ഥിതികമായ പ്രശ്നങ്ങളെ കുറിച്ച് അവര്‍ സംസാരിച്ചു തുടങ്ങി. ഈ വിഷയത്തില്‍ പാളിച്ച പറ്റി എന്ന് ലീഗ് നേതാവ്‌ ഷാജിക്ക്‌ തുറന്നു പറയേണ്ടിവന്നു. വീടില്ലാതവനും താങ്ങിലാതവനും ആദിവാസിക്കും വേണ്ടി ശബ്ദിക്കാന്‍ ആളുണ്ടായിക്കൊണ്ടിരിക്കുന്നു. കാത്തിരുന്നു കാണാം...

സിവിക്‌ ചന്ദ്രന്‍റെ നാടകം അവസാനിക്കുന്നത് ഇങ്ങനെയാണ്

നാം വോട്ടർമാർക്ക്, പൌരന്മാർക്ക്, ജനങ്ങൾക്കുണ്ട് തലച്ചോറ്
നാം നമ്മുടെ സ്വന്തം കൊടി ഉയർത്തുന്നു
ജനകീയ രാഷ്ട്രീയത്തിന്റെ കൊടി
നാം നമ്മുടെ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുന്നു
നമ്മളിലൊരാളിനെ നമ്മുടെ പ്രതിനിധിയായി തെരഞ്ഞെടുക്കുന്നു
അണ്ടനും അടകോടനും ഇനി നമ്മെ ഭരിക്കട്ടേ
വെള്ളം കോരിയും വിറകു വെട്ടിയും ഭരിക്കട്ടെ.
കോറസ് രണ്ട് സംഘമാകുന്നു
ഒന്നാം സംഘം:
പൂച്ചേ പൂച്ചേ പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം?
രണ്ടാം സംഘം:
പൊന്നുരുക്കുന്നേടത്ത് പൂച്ചക്കല്ലാതെ മറ്റാർക്ക് കാര്യം?
ഒന്നാം സങ്ഹം:
വോട്ടറേ, വോട്ടറേ ജനാധിപത്യത്തിൽ ജനങ്ങൾക്കെന്ത് കാര്യം?
രണ്ടാം സംഘം:
ജനാധിപത്യത്തിൽ ജനങ്ങൾക്കല്ലാതെ മറ്റാർക്ക് കാര്യം?

Related Posts Plugin for WordPress, Blogger...