Sunday, April 24, 2011

ശ് ..ഒച്ച വെക്കല്ലേ അവര്‍ പഠിക്കുകയാണ് ...

എന്‍ഡോസള്‍ഫാന്‍ പഠന റിപ്പോര്‍ട്ട് വരുന്നത് വരെ അത് നിരോധിക്കാന്‍ പറ്റില്ലെന്ന പ്രധാന മന്ത്രിയുടെ പ്രസ്താവന പ്രതിഷേധങ്ങള്‍ക്ക്‌ ഇടയാക്കിയിരിക്കുകയാണ്. വി. എസ് എന്‍ഡോസള്‍ഫാന്‍ സമരത്തെ രാഷ്ട്രീയ വല്‍കരിച്ചു എന്ന് ആരോപിച്ച് സംയുക്ത സമരത്തില്‍നിന്നു യു.ഡി.എഫ് പിന്മാറുകയും ചെയ്തു. “പഠന റിപ്പോര്‍ട്ട് വരട്ടെ” എന്നാണ് അവരും പറയുന്നത്.ഇത് പറയുന്നത് കേട്ടാല്‍ തോന്നും എന്തോ വലിയ ഒരു സംഗതിയാണ് വരാന്‍പോകുന്നത് എന്ന്. “ന്റെ ആട് പെറട്ടെ” എന്ന് പാത്തുമ്മ പറയുന്നത് പോലെ ...

മല എലിയെ പ്രസവിക്കുന്നത് പോലെയാണ് ഒട്ടുമിക്ക എല്ലാ പഠന റിപ്പോര്‍ട്ടുകളുടെയും സ്ഥിതി. ഒരു പ്രശ്നം ഉണ്ടാവുകയും ജനങ്ങള്‍ കുറെ കാലം മുറവിളി കൂട്ടുകയും ചെയ്യുമ്പോള്‍ തല്‍ക്കാലം രക്ഷപ്പെടാന്‍ - കണ്ണില്‍ പൊടിയിടാന്‍ - ഒരു കമ്മീഷനെ വെക്കും,വിഷയം പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ . അങ്ങനെ ആ കമ്മീഷന്‍ പഠിക്കും, വീണ്ടും പഠിക്കും. വീണ്ടും വീണ്ടും പഠിക്കും. എന്നിട്ട് കുറെ കാലം കഴിഞ്ഞ്‌ ആ വിഷയത്തിന്റെ ഗൌരവം ചോര്‍ന്നു പോയ ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കും (ഇതിനിടക്ക് ഖജനാവില്‍ നിന്ന് നല്ലൊരു പങ്ക് തീര്ത്തിട്ടുണ്ടാവും). അങ്ങനെ റിപ്പോര്‍ട്ട് റെഡി! ഗവണ്മെന്റ് ഉടനെ അത് വാങ്ങി ഫ്രീസറില്‍ വെക്കും. (റിപ്പോര്‍ട്ടുകള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ ഇന്ത്യയില്‍ ഉള്ള അത്ര നല്ല ഫ്രീസര്‍ ലോകത്ത്‌ വേറെ എവിടെയും ഇല്ല). ഇനി ആരേലും ഒക്കെ ഇത് ഓര്‍ത്തെടുത്ത് ചോദിച്ചാല്‍ മന്ത്രിമാര്‍ പറയും “ഞങ്ങള്‍ റിപ്പോര്‍ട്ട് പഠിച്ചുകൊണ്ടിരിക്കുകയാണ്” ഇവര്‍ എത്ര പഠിച്ചാലും പഠിച്ചാലും തീരില്ല. പിന്നെയും പറഞ്ഞുകൊണ്ടിരിക്കും.“ഞങ്ങള്‍ റിപ്പോര്‍ട്ട് പഠിച്ചുകൊണ്ടിരിക്കുകയാണ്” (ഇങ്ങനെ പഠിക്കാന്‍ അറിയുമായിരുന്നെങ്കില്‍ രാഷ്ട്രീയത്തില്‍ വരുമോ എന്ന് ഉള്ളില്‍ ചിരിക്കുന്നുണ്ടാവും) ഇനി അവര്‍ ഉദ്ദേശിച്ച രൂപത്തില്‍ അല്ല റിപ്പോര്‍ട്ട് എങ്കില്‍ ഈ കമ്മീഷനെ പിരിച്ചു വിട്ടു വേറെ ഒന്നിനെ നിയമിക്കുകയും ആകാം..പിന്നെയും ജനങ്ങള്‍ മുറവിളി കൂട്ടിയാല്‍ റിപ്പോര്‍ട്ട് സഭയില്‍ ചര്‍ച്ചക്ക്‌ വെക്കും. അങ്ങനെ നമ്മുടെ മഹാന്മാരായ നേതാക്കള്‍ ചായയും കുടിച് അത് രണ്ടു ദിവസം ചര്‍ച്ച ചെയ്യും. അതോടെ സംഗതി ക്ലോസ് ! കാരണം ഒട്ടുമിക്ക പഠന റിപ്പോര്‍ട്ടുകളും കേവല പഠനങ്ങള്‍ ആയിരിക്കും ഒരു ആക്ഷന്‍ പ്ലാന്‍ അതിന്റെ കൂടെ ഉണ്ടാവില്ല.(ഉദാ: സച്ചാര്‍കമ്മിറ്റി) അപ്പോള്‍ എന്ത് ചെയ്യും ?? ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്ത് നടപടികള്‍ സ്വീകരിക്കണം എന്ന് പഠിക്കാന്‍ വേറെ ഒരു കമ്മീഷനെ വെക്കാം !! എങ്ങുനുണ്ട് ബുദ്ധി !!

അങ്ങനെ എത്രയെത്ര റിപ്പോര്‍ട്ടുകളാണ് പൊടി പിടിച്ചു കിടക്കുന്നത്? എത്ര റിപ്പോര്‍ട്ടുകള്‍ നല്ല രൂപത്തില്‍ വായിക്കപ്പെട്ടു ? ചര്‍ച്ച ചെയ്യപ്പെട്ടു ? ഫലപ്രദമായി നടപ്പിലാക്കിയവ എത്ര? എന്നിങ്ങനെ കണക്കെടുക്കുന്നത് കൌതുകകരം ആയിരിക്കും. ഓരോ കമ്മീഷന്റെയും പേരില്‍ പൊടിക്കുന്നത് കോടികള്‍ ആണ്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, ശ്രീകൃഷ്ണ കമ്മീഷന്‍ റിപ്പോര്‍ട്ട്, ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, രംഗനാഥ മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട്, നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്നിങ്ങനെ  നമുക്ക്‌ സുപരിചിതമായതും അല്ലാത്തതുമായ പഠന റിപ്പോര്‍ട്ടുകളുടെ ഗതി എന്തായി എന്ന് നന്നായി ഒന്ന് ആലോചിച്ചു നോക്കൂ.

അതുകൊണ്ട് ദയവായി ഇനിയും ഈ ജനങ്ങളെ പഠന റിപ്പോര്‍ട്ട് എന്ന് പറഞ്ഞു പറ്റിക്കരുത്. ജന ജീവിതത്തെ ദുസ്സഹമാക്കുന്ന കാര്യങ്ങളില്‍ പെട്ടെന്ന് തീരുമാനം എടുക്കാന്‍ ഭരണ കൂടത്തിനു കഴിയണം. പഠന റിപ്പോര്‍ട്ടോ ചര്‍ച്ചയോ ഇല്ലാതെ പെട്ടെന്ന് അംഗീകരിക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്യുന്ന ഒരേ ഒരു കാര്യം എം.പി മാരുടെയും എം.എല്‍.എ മാരുടെയും ശമ്പള വര്‍ധനവ്‌ ആണ്. അധികാരി വര്‍ഗ്ഗത്തിനു വേഗത ഇല്ലാ എന്ന് നിങ്ങള്‍ പറയരുത്. കണ്ടു പഠിക്കൂ...

പിന്കുറി :- പാഴായി പോകുന്ന പഠന റിപ്പോര്‍ട്ടുകളെ കുറിച്ച് പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു കമ്മീഷനെ ഉടനടി നിയമിക്കണം എന്ന് ഞാന്‍ ശക്തമായി ആവശ്യപ്പെടുന്നു ..ഹി.... ഹി

Thursday, March 3, 2011

മത ബോംബും രാഷ്ട്രീയ ബോംബും തമ്മില്‍

വീണ്ടും ഒരു ബോംബ്‌ പൊട്ടിയ ശബ്ദം കേട്ട് ഞാന്‍ ആകെ ഞെട്ടിയിരിക്കുകയാണ്. പക്ഷെ ചുറ്റും നോക്കിയപ്പോള്‍ ഞാന്‍ പ്രതീക്ഷിച്ച അത്ര ഞെട്ടല്‍ ആര്‍ക്കും ഇല്ല. പത്രങ്ങളില്‍ രണ്ടു ദിവസത്തെ വാര്‍ത്ത മാത്രം. ഇതുമായി ബന്ധപ്പെട്ട് ചാനലുകളില്‍ കാര്യമായ ചര്‍ച്ചകള്‍ ഒന്നുംതന്നെയില്ല. സാംസ്കാരിക കേന്ദ്രങ്ങളില്‍ നിന്ന് ആളനക്കം കേള്‍ക്കാനില്ല. ആവശ്യത്തിലും അനാവശ്യത്തിലും ഇടപെടുന്ന എല്ലാര്‍ക്കും തികഞ്ഞ മൌനം. രാഷ്ട്രീയക്കാര്‍ പതിവുപോലെ പരസ്പരം പഴി ചാരുന്നു. മത കേന്ദ്രങ്ങളില്‍ ശ്മശാന മൂകത. ഒരു ഓലപ്പടക്കം പൊട്ടിയാല്‍ തന്നെ ദേശ സുരക്ഷയെ കുറിച്ചും ഭീകര ബന്ധത്തെ കുറിച്ചും വേവലാതിപെടുന്ന പത്രങ്ങള്‍ക്കും ദേശ സ്നേഹത്തിന്റെയും മതേതരത്വത്തിന്റെ ആള്‍രൂപങ്ങളായി അവതരിക്കാറുള്ള ആള്‍ക്കാര്‍ക്കും ഒരു കൂസലും ഇല്ല. കോട്ടക്കല്‍ കൂടിയിരുന്ന കാരണവന്മാരെ കാണാനേ ഇല്ല. കാരണം ഇപ്പോള്‍ പൊട്ടിയത്‌ ഒരു രാഷ്ട്രീയ ബോംബ്‌ ആണ്; മത ബോംബ്‌ അല്ല.


വിവാദ ചോദ്യ പേപ്പര്‍ ഉണ്ടാക്കിയ പ്രൊഫസറെ മത വര്‍ഗീയ കശ്മലന്‍മാര്‍ ആക്രമിച്ചപ്പോള്‍ , ആ കൈവെട്ടു കേസ്‌ എത്ര കാലമാണ് പത്രങ്ങളും ചാനലുകളും സാംസ്‌കാരിക നായകരും ചര്‍ച്ച ചെയ്തത്, ദേശ സ്നേഹികളായ നമ്മുടെ നേതാക്കള്‍ എത്ര പ്രസ്താവനകള്‍ ഇറക്കി. കിട്ടിയ തക്കം മുതലെടുത്ത്‌ മുസ്ലിം മത സംഘടനകള്‍ തങ്ങളുടെ ശത്രുക്കളെ മേല്‍ വര്‍ഗീയ-തീവ്രവാദ ആരോപണങ്ങള്‍ കേട്ടിയെല്‍പ്പിക്കാന്‍ ഓടി നടന്നു. അതില്‍ അഭിപ്രായം പറയാത്ത, പ്രതിഷേധം രേഖപ്പെടുത്താത്ത ഒരു മത-രാഷ്ട്രീയ നേതാക്കളും ഇല്ല. പക്ഷെ രാഷ്ട്രീയ ബോംബ്‌ പൊട്ടുമ്പോള്‍ ഇവരൊക്കെ എവിടെ പോയി ഒളിക്കുന്നു ? ആകെ ലീഗിന്റെ കൈയ്യില്‍ നിന്ന് മാത്രമല്ല ബോംബ്‌ പൊട്ടിയിട്ടുള്ളത്. സി പി എമ്മിനും RSSനും NDFനും ഒക്കെ ഇത് വന്നിട്ടുണ്ട്. അക്രമ രാഷ്ട്രീയം കേരളത്തില്‍ തുടങ്ങിവെച്ചതു ആരാണ് എന്നും ആലോചിക്കണം.  ഒരു കൈവെട്ടു കേസിന്റെ കോലാഹലങ്ങള്‍ മാസങ്ങളോളം നാം കേട്ടു. എന്നാല്‍ ഇവിടെ ചേതനയറ്റു വീണത്‌ പത്ത്‌ കൈകളും പത്തു കാലുകളും ആണ്. യുവാക്കളായ അഞ്ചു പേരാണ് ബോംബ്‌ നിര്‍മ്മാണത്തിനിടെ കൊല്ലപെട്ടത്‌. അത് ലക്ഷ്യ സ്ഥാനത്ത്‌ എത്തിയിരുന്നെങ്കില്‍ എത്ര കൈകള്‍ ജീവനറ്റു പോയേനെ ? ഈ സംഗതി അത് അര്‍ഹിക്കുന്ന ഗൌരവത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടോ എന്ന് ഞാന്‍ സംശയിക്കുന്നു. അത് കണ്ടില്ലെന്നു നടിക്കുന്ന അല്ലെങ്കില്‍ നിസാരമായി കാണുന്ന അതുമല്ലെങ്കില്‍ രണ്ടു ദിവസത്തെ പത്ര വാര്‍ത്തക്കപ്പുറം വേവലാതിക്ക് വകയില്ലാത്ത ഒന്നായി മാറുന്നതില്‍ ഒരു മനശാസ്ത്രം ഉണ്ട്. നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളും അള്‍ട്രാ സെകുലരിസ്റുകളും കൂടി കേരളീയ പൊതുബോധത്തില്‍ സൃഷ്ടിച്ച ഒരു മനോഭാവം - ഒരു വൈകല്യം ആണിത്. അതായത്‌ മതവുമായി ബന്ധപ്പെട്ട എല്ലാം മഹാ മോശവും കുഴപ്പവും മതേതരമായ (അത് ബോംബ്‌ ആയാലും) എല്ലാം നല്ലതും കുഴപ്പം ഇല്ലാത്തതും എന്ന കാഴ്ചപ്പാട് നമ്മുടെ പൊതു ബോധത്തില്‍ ആഴ്ന്ന് ഇറങ്ങിയിരിക്കുന്നു, നിങ്ങള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.

അതുകൊണ്ട് തന്നെ കണ്ണൂരിലെയും നാദാപുരത്തെയും കൊലപാതകങ്ങള്‍ , ബോംബ്‌ സ്ഫോടനങ്ങള്‍ എന്നിവ നമ്മള്‍ അത്ര ഗൌരവത്തില്‍ എടുക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല. രാഷ്ട്രീയത്തില്‍ അങ്ങനെ ഒക്കെ ഉണ്ടാവും എന്നൊരു മട്ട്.

വര്‍ഗീയത - തീവ്രത എന്നത് മതത്തില്‍ ബ്രാന്‍ഡ്‌ ചെയ്യപ്പെട്ട ഒന്നല്ല. അന്യ മതസ്ഥനെ വെറുക്കുന്നത് മാത്രമല്ല വര്‍ഗീയത, അന്യ പാര്‍ട്ടിക്കാരനെ വെറുക്കുന്നതും വര്‍ഗീയത തന്നെയാണ്. മറ്റു പാര്‍ട്ടിക്കാരെ കൊല്ലാന്‍ ബോംബുണ്ടാക്കുന്നവരെ വര്‍ഗീയ വാദികള്‍ , ദേശദ്രോഹികള്‍ എന്ന് വിളിക്കാന്‍ നാം മടിക്കേണ്ടതില്ല. അവരുടെ കോടിയുടെ നിറം എന്തായാലും. കാവി ബോംബുകള്‍ അതിന്റെ എല്ലാ വിരൂപ ഭാവത്തിലും നാം കണ്ടു. കാര്യത്തില്‍  നാടിനെ അസ്ഥിരപ്പെടുത്തുന്നത് മത വഗീയത മാത്രം അല്ല; രാഷ്ട്രീയ വര്‍ഗീയതയും കൂടി ആണ്. മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നത് എതിര്‍ക്കുന്നവരാണ് കോണ്ഗ്രസ്, സി പി എം. മുസ്ലിം ലീഗ് തുടങ്ങി എല്ലാ പാര്‍ട്ടികളും. എന്നിട്ടും ഇവിടങ്ങളില്‍ ബോംബിനു പഞ്ഞമില്ല. അങ്ങനെ എങ്കില്‍ കണ്ണൂരില്‍ സമാധാനം ഉണ്ടാവുമായിരുന്നു അവിടെ കമ്യൂണിസ്റ്റ് ബോംബുകള്‍ പൊട്ടുമായിരുന്നില്ല.. മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെ എതിര്‍ക്കുന്ന ലീഗിന്റെ കയ്യില്‍ നിന്ന് ഇങ്ങനെ ബോംബ്‌ പൊട്ടില്ലായിരുന്നു. പക്ഷെ സ്വന്തം സ്വാര്‍ഥ ലാഭത്തിനു വേണ്ടി മതത്തെ ഉപയോഗിക്കുകയാണ് ഇവരൊക്കെ ചെയ്യുന്നത്. എന്നിട്ട് പഴി മതത്തിനും. മത മൂല്യങ്ങള്‍ രാഷ്ട്രീയത്തില്‍ വരുന്നില്ല. അങ്ങനെ വന്നെങ്കില്‍ നന്നായേനെ. ചൂഷണത്തിനു അറുതി വരുത്താനും പാവപ്പെട്ടവനെ സഹായിക്കാനും ആണ് മതം പറയുന്നത്. ഇത് രാഷ്ട്രീയക്കാര്‍ക്ക്‌ അലര്‍ജി ആണ്. അവര്‍ക്ക്‌ വേണ്ട മതം ആളെ കൂട്ടാനും തങ്ങളുടെ താന്തോന്നിത്തം മറച്ചു വെക്കാനും ഉള്ള ഒരു ഉപാധി ആണ്. അതിനു മതത്തെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഇതിനെതിരെയാണ് നാം രംഗത്ത്‌ ഇറങ്ങേണ്ടത്. ആരാണ് ബോംബ്‌ ഉണ്ടാക്കാന്‍ പഠിപ്പിക്കുന്നത് ? ആരാണ് ശത്രുത വളര്‍ത്തുന്നത്? എന്ന് തിരിച്ചറിയേണ്ട കാലം അതിക്രമിച്ചു.


പൊട്ടുന്നത്‌ മത ബോംബ്‌ ആയാലും രാഷ്ട്രീയ ബോംബ്‌ ആയാലും അസ്ഥിരപ്പെടുന്നത് നമ്മുടെ രാഷ്ട്രം ആണ്. സമാധാനം നഷ്ടപ്പെടുന്നത് നമ്മുടെ സമൂഹത്തിനാണ്, വിധവകളാകുന്നത് സ്ത്രീകളാണ്, അനാഥരാവുന്നത് കുട്ടികളാണ്, വഴിയാധാരമാകുന്നത് കുടുംബങ്ങളാണ്. അതിനാല്‍ അത് പൊട്ടിക്കാന്‍ കൂട്ട് നില്‍ക്കുന്ന പ്രത്യയശാസ്ത്രം മതം ആണെങ്കിലും മതേതരം ആണെങ്കിലും ഒരുപോലെ ചെറുക്കാനും വെറുക്കാനും നമുക്ക്‌ കഴിയണം.

പിന്കുറി --

നിങ്ങള്‍ ബോംബ്‌ ഉണ്ടാക്കിയില്ലേ എന്ന് ചോദിക്കുമ്പോള്‍ നിങ്ങള്‍ അല്ലേ തുടങ്ങിവച്ചത് എന്ന് മറുചോദ്യം. നിങ്ങള്‍ അധ്യാപകനെ വെട്ടിക്കൊന്നില്ലേ എന്നതിന് മറുപടി നിങ്ങള്‍ നിങ്ങള്‍ അധ്യാപകനെ ചവിട്ടിക്കൊന്നില്ലേ എന്നാണ്. ഇവരെ നാം എന്ത് ചൊല്ലി വിളിക്കണം ? ഇവരൊക്കെ നാടിനെ എങ്ങോട്ടാണ് നയിക്കുന്നത് ?


Thursday, February 24, 2011

നമ്മള്‍ തമ്മില്‍ ഇത് വേണോ ?


ആദ്യം കുട്ടികളുടെ നിലവിളി പിന്നെ “ഹഫീ... വേം വാ, വേം വാ...” എന്ന അയലത്തെ സ്ത്രീകളുടെ വിളി. ഇത്രയും ആയാല്‍ ഉറപ്പിചോളണം സംഗതി പാമ്പ്‌ ആണ്. നിറയെ പൊന്തക്കാടുകളും കുറ്റിച്ചെടികളും ഉള്ള ഒരു തെങ്ങിന്‍ തോട്ടത്തില്‍ ആണ് വീട് എന്നതിനാല്‍ പാമ്പ്‌ അത്ര അസാധാരണമായ കാഴ്ച ഒന്നുമല്ല. ഈ വിളി വരുന്ന സമയത്ത്‌ ഞാന്‍ മിക്കവാറും ഉച്ചമയക്കത്തിലായിരിക്കും അല്ലെങ്കില്‍ ഏതെങ്കിലും കമ്പ്യൂട്ടര്‍ ഗെയിമില്‍ അതുമല്ലെങ്കില്‍ ഒരു സിനിമ. വല്ലപ്പോഴും അവധി കിട്ടി വീട്ടില്‍ പോവുമ്പോള്‍ ഇങ്ങനെയൊക്കെ സമയം കളയാനാണ് എനിക്കിഷ്ടം. രാവിലെ ഉപ്പയും ഉമ്മയും സ്കൂളില്‍ പോയാല്‍ പിന്നെ ഞാന്‍ തനിച്ചാണ് വീട്ടില്‍ ഉണ്ടാവുക. അവര്‍ വരുന്നവരെ ഇങ്ങനെയൊക്കെ സമയം കളയണം.
അതിനിടക്കാണ് പറമ്പില്‍ കളിക്കുന്ന കുട്ടികള്‍ പാമ്പിനെ കാണുക, അപ്പോഴാണ് അയല്‍പക്കത്ത്‌ “അവെയ് ലബിള്‍” ആയ ഏക ആണ്‍ തരി ആയ എനിക്ക് വിളി വരുക. സ്ത്രീ ശാക്തീകരണം എന്നൊക്കെ പറഞ്ഞിട്ട് എന്താ കാര്യം! ഒരു പാമ്പിനെ തല്ലിക്കൊല്ലണമെങ്കില്‍ ആണായ എന്നെ തന്നെ വിളിക്കും. എനിക്ക് ആണെങ്കില്‍ പാമ്പ്‌ എന്ന് കേള്‍ക്കുന്നത് തന്നെ പേടിയാണ്. എല്ലാ പാമ്പിനെയും പേടിയില്ലാ ട്ടോ ജീവനുള്ളതിനെ മാത്രമേ പേടിയുള്ളൂ... പുറത്തേക്ക്‌ നീട്ടുന്ന അതിന്റെ നാവും, വളഞ്ഞു പുളഞ്ഞുള്ള ആ പോക്കും എന്റെ അമ്മോ... പക്ഷെ ഇത് പുറത്ത്‌ കാണിക്കാന്‍ വയ്യാ ..ആണായി പോയില്ലേ ..

ഒച്ചപ്പാടും നിലവിളിയും കേട്ട് ഞാന്‍ വടിയുമായി ഇറങ്ങി വരുമ്പോഴേക്കും പാമ്പ്‌ അതിന്റെ പാട്ടിനു പോയിരിക്കും. പാമ്പ്‌ പോയി എന്നുറപ്പായാല്‍ എന്റെ ശ്വാസം നേരെ വീഴും, ധൈര്യം വീണ്ട്കിട്ടും. പിന്നെ എന്റെ വക ഒരു പ്രകടനമാണ്. സകല പൊന്തക്കാട്ടിലും രണ്ടടി. വടി കൊണ്ട് വരമ്പിലെ മാളത്തില്‍ എല്ലാം രണ്ടു കുത്ത്. പിന്നെ വടി ചുഴറ്റി രണ്ടു ഡയലോഗ് “ഹാ.. ഹൂ എവിടെപ്പോയ്? ധൈര്യമുണ്ടെങ്കില്‍ വാടാ .. കുട്ടികളെ പേടിപ്പിക്കുന്നോ.. എന്റെ മുന്നില്‍ ഒന്ന് കിട്ടിയാല്‍ ...” അപ്പോഴേക്കും അയലത്തെ സ്ത്രീകള്‍ എന്നെ സമാധാനിപ്പിക്കും “പോട്ടെ ഹഫീ.. അതിനു പടച്ചോന്‍ ആയുസ്സ്‌ നീട്ടീട്ടുണ്ട്. അതിന്റെ സമയം ആയില്ല. അത്രതന്നെ”
അതെ, അത്രതന്നെ. അതിന്റെ സമയം ആയിട്ടില്ല. ഞാനും പാമ്പും അങ്ങനെ രക്ഷപ്പെടുകയാണ് പതിവ്. ഇതുവരെ ഞങ്ങള്‍ക്ക്‌ മുഖാമുഖം ഏറ്റുമുട്ടല്‍ വേണ്ടി വന്നിട്ടില്ല.

അങ്ങനെ ഒരിക്കല്‍ പതിവുപോലെ ഞാന്‍ ഉച്ചമയക്കത്തില്‍ ആയിരിക്കേ, കുട്ടികളുടെ നിലവിളി. പിന്നാലെ “ഹഫീ.. വേം വാ .. പാമ്പ്‌ ഇവടെ പാമ്പ്‌” എന്ന വിളി. ഞാന്‍ ഞെട്ടി എഴുനേറ്റു. ദേഹത്ത് കൂടെ ഒരു വിറയല്‍ (അതും പതിവുപോലെ). ആരെയൊക്കെയോ ശപിച്ച് പുറത്തിറങ്ങി ഒരു വടി തപ്പിയെടുത്തു പതുക്കെ (മനപ്പൂര്‍വ്വം അല്ല. ട്ടോ..) നടന്നു. എന്റെ പ്രതീക്ഷ എല്ലാം തെറ്റി. പാമ്പ്‌ അപ്പോഴും പോയിട്ടില്ല.(പടച്ചോനേ.. ഇതെന്ത് പാമ്പ്‌ ! മനുഷ്യന്റെ മാനം കളയാന്‍.. )  എന്റെ ഹൃദയമിടിപ്പ് കൂടി ഞാന്‍ അടുത്ത് ചെന്നു. “എന്റിഷ്ടാ നമ്മള്‍ തമ്മില്‍ ഇത് വേണോ ? ഒന്ന് പോയ്‌ തന്നൂടെ” എന്ന രൂപത്തില്‍ അതിനെ നോക്കി. കിണറിന്റെ മുകളില്‍ വിരിച്ച വലയില്‍ കുരുങ്ങി കിടക്കുകയാണ് അത്. സൂക്ഷിച്ച് നോക്കിയപ്പോ സംഗതി ചേരയാണ്. വലിയ ഒരു ചേര. ഹാവൂ പകുതി സമാധാനം ആയി. കാഴ്ചക്കാരായി നില്‍ക്കുന്നവരോട് ഞാന്‍ വിളിച്ചു പറഞ്ഞു “നോക്കീ, ഇത് ചേരേണ്, പാമ്പല്ല” അവര്‍ വന്നു നോക്കി ഉറപ്പിച്ചു “സെരിയാ.. ചേരേണ്.. ഒന്നും ചെയ്യണ്ടാ .. പാമ്പ് ഇത്ര വലിപ്പണ്ടാവൂലാ” 
“ഹാ അങ്ങനെ വിടാന്‍ പറ്റോ ? കുട്ട്യാള് കളിക്കണ സ്ഥലല്ലേ.. കുട്ട്യാള് കണ്ടു പേടിക്കും” എന്നായി ഞാന്‍. “ഇതിനെ ഇപ്പൊ ശരിയാക്കണം” (വലയില്‍ കുടുങ്ങി അതിന് അനങ്ങാന്‍ വയ്യാ..ഹി ഹി) എന്റെ വല്യുമ്മ ഇടപെട്ടു “വെശല്യാത്ത ജീവ്യല്ലേ.. കൊല്ലണ്ട.. പൊയ്ക്കോട്ടേ” വല്യുമ്മ പറഞ്ഞാ പിന്നെ അപ്പീല്‍ ഇല്ലാ.. ഞാന്‍ നീണ്ട രണ്ടു കമ്പെടുത്ത് ദൂരെ നിന്ന് വലയുടെ കുരുക്ക് അഴിച്ചു. ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തില്‍ അത് ഇടവഴിയിലെ മാളത്തില്‍ മറഞ്ഞു. അതിലേറെ ആശ്വാസത്തില്‍ ഞാന്‍ എന്റെ മാളത്തിലേക്കും ...
Related Posts Plugin for WordPress, Blogger...