Sunday, January 30, 2011

ഐസ്ക്രീം ലീക്സ്‌ !!!

ഇത് എല്ലാം ചോരുന്ന കാലം . ലോക പോലീസായ അമേരിക്കയുടെ അരമന രഹസ്യങ്ങള്‍ വരെ ലീക്കാവുന്നു. പിന്നെയാണോ പാണ്ടിക്കടവത്ത് കുഞ്ഞാലിക്കുട്ടി സാഹിബ്. ചോരുന്ന രേഖകള്‍ക്ക് നല്ല വാര്‍ത്താ പ്രാധാന്യവും ഈ ബൂര്‍ഷ്വാ മാധ്യമങ്ങള്‍ കൊടുക്കുന്നു. അസീമാനന്ദയുടെ കുറ്റസമ്മതം പന്ത്രണ്ടാം പേജില്‍ ഒറ്റ കോളത്തില്‍  ഒതുക്കിയ പത്രം പോലും കുഞ്ഞാലിക്കുട്ടിയുടെ കുറ്റസമ്മതം ഒന്നാം പേജില്‍ കൊടുത്തുകളഞ്ഞു. കുഞ്ഞാലിക്കുട്ടി പുലിക്കുട്ടിയാണ്. ചോരാന്‍ പോവുന്നത് പോലും മുന്‍കൂട്ടി കണ്ടു ഒരു മുഴം മുമ്പേ എറിഞ്ഞു. പക്ഷെ കൊള്ളേണ്ടിടത്തല്ല  കൊണ്ടത്‌.

ഇതില്‍ പുതുതായി ഒന്നും ഇല്ല. ഒരു വ്യത്യാസം മാത്രം ഐസ്ക്രീം കേസ്‌ അദ്ദേഹം രൌഫിനെ ഉപയോഗിച് ഒതുക്കി എന്ന് മുമ്പ്‌ പറഞ്ഞിരുന്നത് പൊതുജനങ്ങളും എതിരാളികളും ആയിരുന്നു. ഇതിനെ ശരിവെക്കുന്ന രീതിയിലാണ്‌ കുഞ്ഞാലിക്കുട്ടിയുടെ കുറ്റസമ്മതം. ഇപ്പോള്‍ അദ്ദേഹത്തിന്റെ വായിലൂടെ തന്നെ അത് പുറത്ത് വന്നിരിക്കുന്നു. കേസ്‌ നടത്തിപ്പിന് റഊഫിന്റെ സഹായം തേടി എന്ന്. "വൈകിയാണെങ്കിലും കുറ്റസമ്മതം നടത്തിയതിനു അദ്ദേഹം അഭിനന്ദനം അര്‍ഹിക്കുന്നു" എന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. ഒരു കാര്യം ജനങ്ങളും മാധ്യമങ്ങളും പറയുമ്പോള്‍ അത് വെറും ആരോപണമാണ് എന്ന് പറഞ്ഞു ആരോപണ വിധേയരെ സംരക്ഷിക്കുക. അവസാനം പ്രതി ഏറ്റുപറയുന്ന ഘട്ടത്തില്‍ അഭിനന്ദനം അര്‍ഹിക്കുന്നു എന്ന് പറയുക! നല്ല കാര്യം. അഭിനന്ദിച്ചാല്‍ പോര...വല്ല അവാര്‍ഡും കൊടുക്കണം. എന്തുചെയ്യും പത്മശ്രീയുടെയും പത്മഭൂഷണിന്റെയും മറ്റും ഡേറ്റ് ജസ്റ്റ്‌ മിസ്സായി പോയി. ഒരാഴ്ച മുമ്പായിരുന്നെങ്കില്‍ നോക്കാമായിരുന്നു.

അധികാരത്തിന്റെ അരമനകളില്‍ ജനങ്ങള്‍ അറിയാതെ ധാരാളം അഡ്ജസ്റ്റ്മെന്റുകള്‍ നടക്കുന്നു എന്നാണ് ഇതില്‍ മനസ്സിലാക്കേണ്ട ഒരു കാര്യം. ഇതില്‍ ഇടത് - വലതു ഭേദമില്ലെന്നും അടിവരയിടുന്നതാണ് പുറത്തുവന്ന വിവരങ്ങള്‍ . നായനാര്‍ മുഖ്യമന്ത്രി ആയിരുന്ന സമയത്ത് ആണ് ഈ കേസ്‌ ആദ്യം പോങ്ങിവരുന്നത്. അപ്പോള്‍ പ്രതികളെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തന്നെ ആളുണ്ടായി. മൊഴി മാറ്റാനും അങ്ങനെ കേസ്‌ തേയ്ച് മായിക്കാനും സര്‍ക്കാര്‍ പലതും കണ്ടില്ലെന്നു നടിച്ചു. രണ്ടാമത്‌ വിവാദം ഉണ്ടായത്‌ റജീനയുടെ വെളിപ്പെടുത്തലുകളോടെയാണ്. അന്നും കേസ്‌ നേരിടാന്‍ കുഞ്ഞാലിക്കുട്ടി തയ്യാറായില്ല. അന്വേഷണം വേണ്ട. ഞാന്‍ നിരപരാധിയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. നിഷ്പക്ഷമായൊരു അന്വേഷണത്തിനു അന്ന് അദ്ദേഹം തയ്യാറായിരുന്നെങ്കില്‍ ഇന്നിങ്ങനെ വെള്ളം കുടിക്കേണ്ടി വരില്ലായിരുന്നു. അതിനുപകരം ക്രിമിനലെന്നു അദ്ദേഹം തന്നെ വിശേഷിപ്പിക്കുന്ന റഊഫിനെ കൂട്ടുപിടിച്ച് വളഞ്ഞ മാര്‍ഗ്ഗം സ്വീകരിച്ചത്തിന്റെ ഫലമാണ്‌ ഇപ്പോള്‍ കാണുന്നത്. ഉലക്ക വിഴുങ്ങിയിട്ട് ചുക്കുവെള്ളം കുടിച്ച്ചതുകൊണ്ട് കാര്യമില്ലെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.

സമുദായത്തിന്റെ പേര് പറഞ്ഞു വോട്ടു പിടിച് , ദൈവത്തിന്റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തു, ദൈവമെന്നത് പോരാഞ്ഞിട്ട് അല്ലാഹുവിന്റെ പേരില്‍ തന്നെ സത്യപ്രതിജ്ഞ ചെയ്തു അധികാരത്തില്‍ വന്നവര്‍ ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍ കാര്യങ്ങള്‍ എങ്ങോട്ടാണ് പോകുന്നത് എന്ന് ചിന്തിക്കുന്നത് നല്ലതാണ്. ബാബരി മസ്ജിദ്‌ തകര്‍ക്കപ്പെട്ടപ്പോഴും, ഭഗല്‍പൂര്‍ കലാപ സമയത്തും, റഊഫിനെക്കാള്‍ വലിയ ക്രിമിനലായ തടിയന്റവിട നസീറിന്റെ വാക്കുകേട്ട് മഅദനിയെ അറസ്റ്റ്‌ ചെയ്തപ്പോഴും, ഭീകരവേട്ടയുടെ പേരില്‍ മുസ്ലിം ചെരുപ്പകാരെ തിരഞ്ഞുപിടിച്ചപ്പോഴും  ബട്ട്ല ഹൊസ് ഏറ്റുമുട്ടലിനെ കുറിച്ച് സംശയം ഉണ്ടായപ്പോഴൊന്നും സമുദായം വേട്ടയാടപ്പെടുന്നു എന്ന് ലീഗിന് തോന്നിയില്ല. പക്ഷെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉണ്ടായാല്‍ അത് സമുദായ പ്രശ്നം!. പാര്‍ട്ടിയും സമുദായവും ഒന്നിച്ചു നേരിടണം! പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ മാന്യമായി നേരിടുന്നതിന് പകരം മതത്തെയും പ്രവാചകനെയും ഒക്കെ വലിച്ചിഴയ്ക്കുന്ന രീതി ശരിയല്ല. ഒരു ആഭ്യന്തര അന്വേഷണം പോലും നടത്താതെ ഇതിനെയൊക്കെ ന്യായീകരിക്കാന്‍ മേനക്കെടണോ എന്ന് ലീഗ് നേതാക്കളും അനുയായികളും ചിന്തിക്കണം. അതിന്റെ ലക്ഷണം ഒന്നും കാണുന്നില്ലെന്നു മാത്രമല്ല വീണത്‌ വിദ്യയക്കാനാണ് പരിപാടി. "എന്റെ രക്തം പൊടിഞ്ഞാലും സമൂഹം രക്ഷപ്പെടണം", "അല്ലാഹുവാണ് വലിയവന്‍ അതുകൊണ്ടുതന്നെ സമൂഹത്തിന്റെയും സാധാരണക്കാരുടെയും നീതിക്കുവേണ്ടി നിലകൊള്ളാന്‍ അനുവദിക്കാത്തവരെ വെട്ടിമാറ്റണം" എന്നിങ്ങനെയുള ഡയലോഗുകള്‍ അതാണ് സൂചിപ്പിക്കുന്നത്.


പണത്തിനു മീതെ ജുഡീഷ്യറിയും പറക്കില്ല എന്നതാണ് പാഠം. ഇവിടെ വഞ്ചിക്കപ്പെടുന്നത് സാധാരണക്കാരനാണ് ;  തോല്‍ക്കുന്നത് ജനങ്ങളാണ്. ഭരണകൂടത്തിലും നീതിന്യായ വ്യവസ്ഥയിലും സാധാരണക്കാരന്‌ അവിശ്വാസം വര്‍ദ്ധിക്കുന്നു. സൂര്യനെല്ലിയും കിളിരൂരും മറ്റും നമ്മുടെ മുന്നിലുണ്ട്. അത് ലീക്കാന്‍ ഒരു റഊഫില്ലാതെ പോയി എന്നതാണ് വ്യത്യാസം. ആകെയുള്ള പ്രശനം ഐസ്ക്രീം കേസ്‌ ആണ് എന്ന രീതിയിലാണ്‌ ചില പ്രതികരണങ്ങള്‍ . ഒരു ഐസ്ക്രീം എത്രകാലം കഴിക്കും? ഈ കുളിമുറിയില്‍ പലരും നഗ്നരാണ്. കുഞ്ഞാലിക്കുട്ടി തെറ്റ് ചെയ്തോ ഇല്ലേ എന്ന് പറയാന്‍ ഞാന്‍ ആളല്ല. സുതാര്യമായ അന്വേഷണം നടക്കട്ടെ. ഇതുവരെ നടന്നത് അതല്ല എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കൂടുതല്‍ കാര്യങ്ങള്‍ പുറത്ത്‌ വരട്ടെ.

Wednesday, January 26, 2011

റിപ്ലബ്ലിക് ദിനത്തില്‍ ഒരു ടാങ്ക് യാത്ര

ടാങ്ക് പോലുള്ള സംഗതികള്‍ ഞാന്‍ റിപ്ലബ്ലിക് ദിന പരേഡിന്റെ ഫോട്ടോകളിലാണ് മുന്‍പ്‌ കണ്ടിട്ടുള്ളത്. നേരില്‍ കണ്ടത്‌ ഹൈദരാബാദില്‍ വന്ന ശേഷം ആണെന്നാണ് ഓര്‍മ്മ. ഞങ്ങളുടെ കാമ്പസ്‌ താല്‍കാലികമായി ordnance factory ക്ക് അകത്താണ് ഉള്ളത്. പതിവുപോലെ ഒരു ദിവസം കോളേജില്‍ പോവുകയായിരുന്നു. സൈക്കിളില്‍ ആണ് യാത്ര. പെട്ടെന്ന് പുറകില്‍നിന്ന് ഭയങ്കര ഇരമ്പല്‍ . 'ഇതേതാണപ്പാ ഇത്രയും ശബ്ദമുള്ള വണ്ടി,  ഇങ്ങോരെന്താ ഡീസലിന് പകരം പച്ചവെള്ളമാണോ ഒഴിക്കുന്നത്' എന്നൊക്കെ മനസ്സില്‍ പറഞ്ഞു തിരിഞ്ഞു നോക്കിയപ്പോള്‍ ഞെട്ടിപ്പോയി. തൊട്ടു പിറകില്‍ വലിയൊരു ടാങ്ക് !! ഞാന്‍ ഭവ്യതയോടെ സൈക്കിള്‍ ഒതുക്കികൊടുത്തു, അത് കടന്നു പോകുന്നത് വരെ കൌതുകത്തോടെ നോക്കി നിന്നു. അപ്പോഴൊന്നും ടാങ്കില്‍ കേറി യാത്ര ചെയ്യാന്‍ അവസരം കിട്ടുമെന്ന് കരുതിയതേയില്ല. ആ ഭാഗ്യം കിട്ടിയത്‌ ഇന്നാണ്. 

കോളേജിലെ റിപ്പബ്ലിക് പരിപാടികള്‍ കഴിഞ്ഞു ഞങ്ങള്‍ നാല്‍വര്‍ സംഘം ( ബാലചന്ദ്രന്‍ , അരുണ്‍ , അരവിന്ദ്, പിന്നെ 'ഞമ്മളും' ) ordnance ഫാക്ടറി യുടെ റിപ്പബ്ലിക് പരിപാടി നടക്കുന്നിടത്തേക്ക് പോയി. അവിടെ ടാങ്ക് പ്രദര്‍ശനം ഉണ്ടെന്നും ചുമ്മാ കണ്ടിട്ട് വരാമെന്നുമുള്ള ബാലന്റെ ക്ഷണത്തിനു വഴങ്ങിയാണ് അങ്ങോട്ട്‌ വിട്ടത്. എത്തിയപ്പോള്‍ പ്രദര്‍ശനം എന്ന് പറയാന്‍ മാത്രം ഒന്നുമില്ല. ആകെ രണ്ടു ടാങ്കുകള്‍ മാത്രം ! അതിനു പുറത്ത്‌ കുറെ ആളുകള്‍ കയറിനില്‍ക്കുന്നു. ആദ്യം നിരാശയാണ് തോന്നിയത്‌. ടാങ്കിനു അടുത്തെത്തിയപ്പോഴാണ് കണ്ടത്‌ അത് മുഴുവന്‍ തുറന്നിട്ടിരിക്കുകയാണ്. വേണമെങ്കില്‍ അകത്തു കയറാം ! പുറകിലും മുകളിലും ഒക്കെ വാതിലുകള്‍ ഉണ്ട്.   ആദ്യം ഞങ്ങള്‍ പുറകിലെ അറയില്‍ കയറി. അകം  വളരെ വിശാലമാണ് . എട്ടു പേര്‍ക്ക് സുഖമായി ഇരിക്കാം എന്ന് തോന്നുന്നു. വാതിലടച്ചുകഴിഞ്ഞാല്‍ പിന്നെ കാറ്റും വെളിച്ചവും ഒന്നും അകത്ത്‌ കയറില്ല. അതിനാല്‍ വെളിച്ചവും ശ്വസിക്കാന്‍ ഉള്ള സംവിധാനവും ഒക്കെ അകത്ത്‌ ചെയ്തിരിക്കുന്നു.

ഞാനും ബാലനും ടാങ്കിനകത്ത് (പുറകിലെ അറയില്‍ )

അരുണും അരവിന്ദും (പുറകിലെ അറയില്‍ )
പുറകിലെ വാതില്‍ 
 പിന്നെ ഞങ്ങള്‍ ടാങ്കിന്റെ മുകളില്‍ കയറി. അവിടെയും ഉണ്ട്  നാലോ അഞ്ചോ അറകള്‍ . ഞങ്ങള്‍ അതിലും കയറി. അകം തീരെ ഭംഗിയില്ല. നിറച്ച് വയറുകളും മറ്റു ഉപകരണങ്ങളും.
അരവിന്ദും ഞാനും മുകളിലെ അറയില്‍ 
പെട്ടെന്ന്  എല്ലാരും ടാങ്കിനടുത്തെക്ക് ഒടിക്കൂടി. ആദ്യം കാര്യം മനസ്സിലായില്ല. അകത്തെ അറയില്‍ നിന്നു എഴുനേറ്റ്‌ ചുറ്റും നോക്കി. ടാങ്കില്‍ യാത്ര ചെയ്യാന്‍ ആഗ്രഹമുള്ളവരോടു അകത്ത് കയറി ഇരിക്കാന്‍ ഒരു ആള്‍ വിളിച്ച് പറയുന്നു. ഞങ്ങള്‍ അവിടെ തന്നെ ഇരുന്നു. ഡ്രൈവറുടെ തൊട്ടു പിറകിലായിരുന്നു ഞാനും അരവിന്ദും. സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ അകത്ത്‌ ഇടി വെട്ടും പോലെ  ഭയങ്കര ശബ്ദം. ഡ്രൈവര്‍ ചെവിക്കകത്ത് ഇയര്‍ഫോണ്‍ പോലെ എന്തോ ധരിച്ചിരിക്കുന്നു. അത്യാവശ്യം കുലുക്കത്തോടെ ടാങ്ക് ഞങ്ങളെയും കൊണ്ട് നീങ്ങിത്തുടങ്ങി. കാമറ എടുക്കാത്തതില്‍ അരുണിനെ ചീത്ത വിളിച്ചു. തല്‍കാലം അവന്റെ ഫോണില്‍ ഫോട്ടോകള്‍ എടുത്തു. ഇനി ഫോട്ടോകള്‍ പറയട്ടെ ..

അരവിന്ദും ഞാനും ടാങ്കിനു മുകളില്‍ 
  
ഞാന്‍ ടാങ്കിനകത്ത് 

ആരെയെങ്കിലും  ഒന്ന് കിട്ടിയിരുന്നെങ്കില്‍ ... മുകളില്‍ നിന്നുള്ള കാഴ്ച 

യേ.....യ്.... അരവിന്ദിന് വെടി കൊണ്ടോ എന്നൊരു സംശയം 


ബാലനും അരവിന്ദും പിന്നെ ഈ 'ഞ്യാനും'

ഒന്നും പേടിക്കണ്ടാ .. അരുണുണ്ട്  കൂടെ 
ഞാന്‍ ഒന്ന് തൊട്ടോട്ടെ 


എന്റെ ടാങ്കാ.... നീ തൊടേണ്ട !

പോട്ടെ ചക്കരേ.......അരുണിന്‍റെ യാത്രാ മൊഴി 
എല്ലാര്ക്കും റിപ്പബ്ലിക് ദിനാശംസകള്‍ ................

Monday, January 10, 2011

എരിയുന്ന ചിത; സഖാവിന്‍റെ സമരം

കൊല്ലം ടി കെ എമ്മില്‍  ബി.ടെക് പഠിക്കുന്ന സമയം. തേര്‍ഡ്‌ ഇയര്‍ ആണെന്നാണ്‌  ഓര്‍മ. ഒരു ദിവസം ക്ലാസിലിരിക്കുമ്പോള്‍ SIO ജില്ലാ പ്രസിഡന്റ് ഫോണില്‍ വിളിച്ചു.( ഞാന്‍ അക്കാലത്ത്‌ SIO വിന്റെ ജില്ലാ സമിതി അംഗമായിരുന്നു). MBBS(member of backbench students) കാരനായതിനാല്‍ പതുക്കെ കുനിഞ്ഞിരുന്ന് കാള്‍ അറ്റന്‍ഡ് ചെയ്തു. "കരുനാഗപ്പള്ളിക്കടുത്ത് ഒരു കുട്ടി ആത്മഹത്യ ചെയ്തത് നീ പത്രത്തില്‍ വായിച്ചിരിക്കുമല്ലോ. . ഞാനിവിടെ കോഴിക്കോട് ആണുള്ളത്. നീ സെക്രട്ടറിയുടെ കൂടെ ആ വീട് സന്ദര്‍ശിക്കണം. "  ക്ലാസില്‍ ടീച്ചര്‍ ഉള്ളതിനാല്‍ അധികം സംസാരിച്ചില്ല. "ഓക്കേ " പറഞ്ഞു ഞാന്‍ ഫോണ്‍ വച്ചു.

രാവിലെ പത്രത്തില്‍ കണ്ട വാര്‍ത്ത ഞാന്‍ ഓര്‍ത്തു. ഒരു സ്വാശ്രയ കോളേജില്‍ MBA ക്ക് പഠിക്കുന്ന ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തിരിക്കുന്നു. അവളുടെ ലാപ്ടോപ്പ് മോഷണം പോയി. ലാപ്ടോപ്പ് ഇല്ലാതെ കോഴ്‌സ് ചെയ്യാന്‍ പറ്റില്ലെന്ന് കോളേജ്‌ . പുതിയ ലാപ്ടോപ്പ് വാങ്ങാന്‍ കാശില്ലാതെ മനം നൊന്ത് അവള്‍ ആത്മഹത്യ ചെയ്തു. കോളേജ്‌ ഹോസ്റ്റലില്‍നിന്ന് ലാപ്ടോപ്പ് മോഷണം പോയിട്ടും മാനേജ്‌മെന്റ്‌ കാര്യമായ നടപടി ഒന്നും എടുത്തില്ലെന്നും പുതിയ ലാപ്ടോപ്പ് വാങ്ങാന്‍ സമ്മര്‍ദ്ദം ചെലുത്തി എന്നുമൊക്കെ പത്രത്തിലുണ്ടായിരുന്നു. ലാപ്ടോപ്പ് മോഷണം പോയത്‌ പോലീസ് അന്വേഷിക്കുന്നുണ്ട്, മരണത്തിന്റെ കാരണം മറ്റെന്തോ ആണെന്നും അതില്‍ ഞങ്ങള്‍ക്ക്‌ പങ്കൊന്നുമില്ല എന്ന് മാനേജ്മെന്‍റും. സ്വാശ്രയം ഒരു പ്രശ്നമായി കത്തി നില്‍ക്കുന്ന കാലമാണെന്നോര്‍ക്കണം .

വൈകുന്നേരം എന്റെ പ്രിയ സുഹൃത്ത് റാജിയുടെ കൂടെ കോളേജ്‌ വിട്ടിറങ്ങുമ്പോള്‍ അവിടെ ബൈക്കുമായി സെക്രട്ടറി അനീഷ്‌ കാത്തിരിക്കുന്നുണ്ടായിരുന്നു. അങ്ങനെ ഞങ്ങള്‍ കരുനാഗപ്പള്ളിയിലേക്ക്‌ പോയി. വഴിയിലുടനീളം എന്റെ മനസ്സ്‌ അസ്വസ്ഥമായിരുന്നു. ചെറുപ്പം തൊട്ടേ മരണം എന്ന് കേള്‍ക്കുന്നത് തന്നെ പേടിയാണ്. ഗത്യന്തരമില്ലെന്കില്‍ മാത്രമേ ഞാന്‍ മരണ വീട്ടില്‍ പോവാറുള്ളൂ. പോരാത്തതിന് ഇതാണെങ്കില്‍ ആത്മഹത്യയും! അവിടെ ചെല്ലുമ്പോള്‍ എന്തായിരിക്കും അവസ്ഥ? അവരോട് എന്താണ് പറയുക? മകള്‍ ആത്മഹത്യ ചെയ്‌താല്‍ മാതാപിതാക്കള്‍ എങ്ങനെ സഹിക്കും ? എങ്ങനെ അവരെ അഭിമുഖീകരിക്കും? എന്നെല്ലാം ആലോചിച്ച് ഞാന്‍ മൌനിയായിരുന്നു. അനീഷിന്റെ വാക്കുകളാണ് എന്നെ ഉണര്‍ത്തിയത്  "അവിടെ ചെന്നാല്‍ എന്ത് പറയണം എന്നെനിക്കറിയില്ല. ഹഫീസേ, നീ സംസാരിക്കും എന്ന പ്രതീക്ഷയിലാണ് നിന്നെ കൂടെ കൂട്ടിയത്‌. " ഇത് നല്ല കഥ. നല്ല ആളെയാണ് കൂടെ കൂടിയിരിക്കുന്നത് !. "അനീഷ്‌ ഭായ്‌ , ഞാനും അതുതന്നെയാണ് ആലോചിക്കുന്നത്......എന്തുപറയും?"

ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ നേരം ഇരുട്ടിയിരുന്നു. ബൈക്ക്‌ റോഡരികില്‍ നിര്‍ത്തി ആള്‍ക്കാരോട് വഴി ചോദിച്ച് മിടിക്കുന്ന ഹൃദയങ്ങളോടെ ഞങ്ങള്‍ നടന്നു. ഒരു ചെറിയ വീട്. മുറ്റത്ത്‌ രണ്ടുമൂന്നു പേര്‍ മാത്രം. ഞങ്ങള്‍ കയറിച്ചെന്നു. അനീഷ്‌ സ്വയം പരിചയപ്പെടുത്തി. "ഞങ്ങള്‍ SIO എന്ന വിദ്യാര്‍ഥി സംഘടനയുടെ പ്രവര്‍ത്തകര്‍ ആണ്." ധാരാളം വിദ്യാര്‍ഥി സംഘടനകള്‍ അനുശോചനം രേഖപ്പെടുത്താന്‍ അവിടെ വന്നിട്ടുണ്ടാവും. അതിനാല്‍ അവര്‍ പ്രത്യേകിച്ച് ഒന്നും പറയാതെ ഇരിക്കാന്‍ ആംഗ്യം കാട്ടി. ഞങ്ങളുടെ സംസാരം കേട്ട് ഒരാള്‍ അടുത്തേക്ക് നടന്നുവന്നു. "സ്വാശ്രയം തന്നെയാണ് പ്രശ്നം" അദ്ദേഹം തുടങ്ങി. "പണമുണ്ടാക്കാന്‍ വേണ്ടി മാത്രമാണിവ. വീട്ടുകാരോട് എത്രയെന്ന്‌ വച്ചാ ആ കുഞ്ഞ്‌ ചോദിക്കുക? ഇനിയും അവരെ ബുദ്ധിമുട്ടിക്കെണ്ടെന്നു ആ പാവം കരുതിക്കാണും"  ഞങ്ങള്‍ കേട്ടിരുന്നു. അദ്ദേഹം അടുത്ത പടിയിലേക്ക് കടന്നു. "സംഘടിത മതമാണ്‌ എല്ലാ പ്രശ്നത്തിനും കാരണം. എന്തിനാണ് സംഘടിത മതം? എന്താണവര്‍ക്ക്  വേണ്ടത്‌?  പരസ്പരം പോരടിക്കാനല്ലേ മതം?" അദ്ദേഹം വാചാലനായി. ഞങ്ങള്‍ അദ്ദേഹത്തെ പരിചയപ്പെട്ടു. ആള്‍ ഒരു ഒന്നൊന്നര സഖാവ് ആണ്. ആ കുട്ടി പഠിച്ചിരുന്ന  കോളേജ്‌ നടത്തുന്നത് ക്രിസ്ത്യന്‍ മാനേജ്‌മെന്റ്‌ ആയിരുന്നു. അതുകൊണ്ടായിരിക്കാം അദ്ദേഹം ഇങ്ങനെ പറയുന്നത്. ഒരു പക്ഷെ SIO വിലെ islamic അദ്ദേഹത്തെ ചൊടിപ്പിച്ചിട്ടുണ്ടാവാം. ഉള്ളിലെന്തെന്ന് നോക്കാന്‍ ആര്‍ക്കും സമയമില്ലാത്ത കാലമാണല്ലോ. എല്ലാം പെട്ടെന്ന് പേരുനോക്കി വിധി പറയാനും ചാപ്പ കുത്താനുമാണ് എല്ലാര്ക്കും താല്‍പര്യം. ഞങ്ങള്‍ ആരും ഒന്നും പറഞ്ഞില്ല. മരണ വീട്ടിലെ ആ ഒരു പ്രത്യേക അന്തരീക്ഷം ഞങ്ങളെ ആകെ മൌനത്തില്‍ മുക്കിയിരുന്നു. "എന്തൊക്കെ പറഞ്ഞാലെന്താ ... ന്റെ മോള് പോയില്ലേ..." കുട്ടിയുടെ അച്ഛന്‍ ഇറങ്ങിവന്നു. സഖാവ് ഞങ്ങളെ അദ്ദേഹത്തിനു പരിചയപ്പെടുത്തി. "ഇന്നലെ വരെ ഈ മുറ്റത്ത്‌ നടന്ന കുഞ്ഞാ.. ഇപ്പൊ ആ ചിതയില്‍......" അയാള്‍ ചൂണ്ടിക്കാട്ടി.

അപ്പോഴാണ് ഞങ്ങള്‍ അത് ശ്രദ്ധിച്ചത്. വീടിന്റെ അടുത്ത്‌ തന്നെയായി മുറ്റത്തിന്റെ മറ്റൊരു ഭാഗത്ത്‌ അവളുടെ ചിത അപ്പോഴും ചെറുതായി കത്തികൊണ്ടിരിക്കുന്നു. കനലുകള്‍ പൊട്ടുന്ന ശബ്ദം ചെറുതായി കേള്‍ക്കാം. ഇതെല്ലാം കഴിഞ്ഞിരിക്കും എന്നാണു ഞാന്‍ കരുതിയിരുന്നത്. പോസ്റ്റ്‌മോര്‍ട്ടവും മറ്റും കഴിഞ്ഞപ്പോള്‍ വൈകിയതായിരിക്കാം. ഞങ്ങള്‍ പതുക്കെ അതിനടുത്തെക്ക് നടന്നു. നെയ്യും സുഗന്ധങ്ങളും മറ്റെന്തൊക്കെയോ കൂടിക്കലര്‍ന്ന ഒരു ഗന്ധം...ഇനിയും കത്തി തീര്‍ന്നിട്ടില്ലാത്ത ചിത....കനലുകള്‍ക്കിടയില്‍ ചെറിയ തീ നാളങ്ങള്‍ ... അതിലെ ഓരോ കനലും എന്നെ തുറിച്ചു നോക്കി. ഞാന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ആ പെണ്‍കുട്ടി ഒരു അവ്യക്ത രൂപമായി മനസ്സില്‍ ....എന്നെപ്പോലെ ഭാവിയെ കുറിച്ച് സ്വപ്നങ്ങളുള്ള വീട്ടുകാരുടെ പ്രതീക്ഷയായ ഒരു കുട്ടി കേവലം ചാരമായി മാറിക്കൊണ്ടിരിക്കുന്നു എന്ന ചിന്ത എന്നെ അസ്വസ്ഥനാക്കി. കേവലം ഒരു വിദ്യാര്‍ഥി സംഘടനയുടെ പ്രതിനിധിയായി അനുശോചനം അറിയിക്കാന്‍ വന്ന ഞാന്‍ എന്തിനിങ്ങനെ വികാരപ്പെടണം എന്ന് ഞാന്‍ ചിന്തിച്ചു. തൊണ്ടയില്‍ എന്തോ തടഞ്ഞ പോലെ... എനിക്കൊന്നും പറയാന്‍ കഴിയുന്നില്ല. ആ നില്‍പ്പ് തുടര്‍ന്നു. അത് എന്റെ ആരുമല്ല..ആരുമല്ല എന്ന് എന്നോടുതന്നെ ഞാന്‍ പറഞ്ഞുകൊണ്ടിരുന്നു . പക്ഷെ എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

"ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ അണിചേര്‍ന്ന പ്രസ്ഥാനം ഇത് ഏറ്റെടുത്തിട്ടുണ്ട്. അവര്‍ കോളെജിലേക്ക് മാര്‍ച്ച് നടത്തി" സഖാവ് തുടര്‍ന്നു. SFI ആണ് ഉദ്ദേശം. അവര്‍ കോളെജിലേക്ക് മാര്‍ച്ച് നടത്തി കോളേജ്‌ എറിഞ്ഞു പൊളിച്ചിരുന്നു. SFI യുടെ വീര കൃത്യങ്ങളെ കുറിച്ചും സംഘടിത മതത്തിന്റെ ദൂഷ്യങ്ങളെ കുറിച്ചും മതം ലോകത്ത്‌ ഉണ്ടാക്കിയ പ്രശ്നങ്ങളെ കുറിച്ചും അദ്ദേഹം വീണ്ടും പറഞ്ഞുതുടങ്ങി. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ അപചയങ്ങളെ കുറിച്ചും അവര്‍ക്ക്‌ അധികാരമുള്ള സ്ഥലങ്ങളില്‍ (അതൊരു കോളേജ്‌ ആണെങ്കിലും) അവര്‍ നടത്തുന്ന സ്വേച്ഛാധിപത്യത്തെ കുറിച്ചും  എനിക്ക് നല്ല ധാരണ ഉണ്ടായിരുന്നു. ഇപ്പോഴത്തെ  SFI ആണെങ്കില്‍ CPM ന്റെ താളത്തിനു തുള്ളുക എന്നതിനപ്പുറം വിദ്യാര്‍ത്ഥി സമൂഹത്തോട് അവര്‍ക്ക്‌ ആത്മാര്‍ത്ഥത ഉണ്ടെന്നു ഞാന്‍ കരുതിയിരുന്നില്ല. അടിപൊളി ജീവിതവും തച്ചു തകര്‍ക്കുന്ന സമരവുമല്ലാതെ  വിദ്യാര്‍ത്ഥി സമൂഹത്തിനു ക്രിയാത്മകമായ ഒരു സന്ദേശം അവര്‍ നല്‍കുന്നതായി ഞാന്‍ കണ്ടിട്ടില്ല. ഏതൊരു പ്രശ്നത്തിലും തുടക്കത്തില്‍ ഇടപെടും . കോളേജ്‌ എറിഞ്ഞോ തച്ചോ പൊളിക്കും. സര്‍ക്കാര്‍ വാഹനങ്ങള്‍ കത്തിക്കും. ഒന്നുരണ്ടു ദിവസം കഴിഞ്ഞു മാധ്യമ ശ്രദ്ധ ഇല്ലാതാവുമ്പോള്‍ അവരും അവരുടെ പാട്ടിനു പോകും. ഈ കൊളെജിനെതിരെയുള്ള സമരത്തിനും അതിനപ്പുറം ഭാവിയുണ്ടാവില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു.  പക്ഷെ ഇതൊക്കെ പറയാന്‍ പോയിട്ട് ഒരപശബ്ദം പുറപ്പെടുവിക്കാന്‍ പോലും അപ്പോള്‍ എനിക്ക് കഴിയില്ലായിരുന്നു. ഞങ്ങളൊന്നും പറയത്തതിനാല്‍ സഖാവും നിര്‍ത്തി. ഞങ്ങള്‍ തിരിച്ചു മുറ്റത്ത്‌ വന്നു. യാത്ര പറഞ്ഞു അവിടെ നിന്ന് ഇറങ്ങി.

മനസാക്ഷിയോടു കൂടി പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നത് എത്ര ദുഷ്കരമാണ് എന്നെനിക്ക് മനസ്സിലായി. രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്ക് പത്രങ്ങള്‍ക്ക്‌ പുതിയ വാര്‍ത്തകള്‍ കിട്ടി. SFIക്ക് എറിയാന്‍ പുതിയ കോളേജും. പക്ഷെ എന്റെ മനസ്സില്‍ ആ ചിത ഇപ്പോഴും കത്തിക്കൊണ്ടേയിരിക്കുന്നു....
Related Posts Plugin for WordPress, Blogger...